ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച മെഴ്‌സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ മിസ്ത്രിയടക്കം രണ്ടുപേര്‍ മരിച്ചു. ഒപ്മുപണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു കാര്‍.

പാല്‍ഗഡിലെ സൂര്യ നദിക്ക് മുകളിലൂടെയുള്ള പാലം കടക്കവേയാണ് മിസ്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്കുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ടാറ്റ സണ്‍സിന്റെ ആറാമത്തെ ചെയര്‍മാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറില്‍ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സണ്‍സിന്റെ ചെയര്‍മാനാകുന്നത്. സൈറസ് മിസ്ത്രിക്ക് ശേഷം എന്‍ ചന്ദ്രശേഖരനാണ് ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റത്.

ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ ചെയര്‍മാനായിരുന്നു മിസ്ത്രി. പിന്നീട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കി. നീക്കിയതിനെതിരെ അദ്ദേഹം നിയമപരമായി മുന്നോട്ടുനീങ്ങി. ഒടുവില്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി പുനര്‍നിയമനം നല്‍കാന്‍ കമ്പനി നിയമ ട്രിബ്യൂണല്‍ ഉത്തരവിട്ടു. മൂന്ന് വര്‍ഷം മുമ്പാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ പുറത്താക്കിയത്. എന്നാല്‍, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായി ബോംബെ ഹൗസിലേക്ക് ഇനി മടങ്ങാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് മിസ്ത്രി വ്യക്തമാക്കി. നാനോ കാര്‍ നിര്‍മ്മാണമുള്‍പ്പെടുയുള്ള വിഷയങ്ങളില്‍ രത്തന്‍ ടാറ്റയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മിസ്ത്രിയുടെ പുറത്താക്കലിലേക്ക് നയിച്ചത്.