ലത്തീന്‍ അതിരൂപതക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

വിഴിഞ്ഞം പദ്ധതി തടസപ്പെടുത്തുന്ന ലത്തീന്‍ അതിരൂപതക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രൂപത മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താന്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്ന്. സര്‍ക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ. നല്ല ഉദേശമുള്ളൂ എങ്കിലും ചിലര്‍ എതിര്‍ക്കും. എതിര്‍ക്കുന്നത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യാനാവുമോ അത് ചെയ്യും. ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോള്‍ പറ്റിക്കല്‍ ആണെന്ന സന്ദേശം ഒരാള്‍ പ്രചരിപ്പിച്ചു. ആരും ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് പ്രചരിപ്പിച്ചു. വന്‍ ചതി എന്നും പ്രചരിപ്പിച്ചു. ചതി ശീലമുള്ളവര്‍ക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭാവനസമുച്ചയം ഉടന്‍ നിര്‍മാണം ആരംഭിക്കും. കഴിയാവുന്നത്ര വേഗത്തില്‍ എല്ലാവരെയും പുനരധിവാസിപ്പിക്കും. യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥലം കണ്ടെത്തി. ഉടന്‍ ഏറ്റെടുക്കും. 343 ഫ്‌ലാറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഇതിനകം നിര്‍മിച്ചു. ഒരു സര്‍ക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് സര്‍ക്കാര്‍ നല്‍കിയത്. പ്രതിസന്ധികളില്‍ മത്സ്യതൊഴിലാളികള്‍ ഒറ്റക്കല്ലെന്നും സര്‍ക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണമാണ് നടന്നത്. 102 കുടുംബങ്ങള്‍ക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് നടന്ന മന്ത്രിതല ചര്‍ച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം. ഓണത്തിന് മുമ്പ് ക്യാന്പുകളില്‍ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കും എന്നായിരുന്നു ചര്‍ച്ചയിലെ തീരുമാനം.
എന്നാല്‍ നിസ്സാര ധനസഹായം നല്‍കി മത്സ്യതൊഴിലാളികളെ പറ്റിക്കാനാണ് ശ്രമമെന്നാണ് ലത്തീന്‍ അതിരൂപത ആരോപിച്ചു. ധനസഹായ വിതരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ലത്തീന്‍ അതിരൂപത അറിയിച്ചു. തീരശോഷണവും കടലാക്രമണവും മൂലം വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.