നവ തരംഗ സിനിമകളുടെ അമരക്കാരന്‍ ഗൊദാര്‍ദ് അന്തരിച്ചു

ലോക സിനിമയില്‍ മാറ്റം കൊണ്ടുവന്ന വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. നവതരംഗ സിനിമയുടെ അമരക്കാരനായി അറിയപ്പെടുന്ന ഗൊദാര്‍ദ് ലോകസിനിമയുടെ ഗതി മാറ്റിയ സംവിധായകരില്‍ പ്രധാനിയാണ്. ബ്രത്‌ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍, ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍, ആല്‍ഫാ വില്ലേ, ലാ ചിനോയിസ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.ഫ്രഞ്ച് സിനിമകളില്‍ ഒരുകാലത്ത് നിന്നിരുന്ന വ്യവസ്ഥാപിതമായ ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്നതായിരുന്നു ഗൊദാര്‍ദിന്റെ ശൈലി. ഹാന്‍ഡ്‌ഹെല്‍ഡ് ക്യാമറകളുടെ ഉപയോഗം, ജമ്പ് കട്ടുകള്‍, അസ്തിത്വപരമായ സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരു പുതിയ ചലച്ചിത്രനിര്‍മ്മാണ രീതിക്ക് തന്നെ അദ്ദേഹം തുടക്കമിട്ടു.

ദ് സീഗ വെര്‍ട്ടോവ് ഗ്രൂപ്പുമായി ചേര്‍ന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ഗൊദാര്‍ദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തില്‍ പ്രമുഖര്‍. ആ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് 1969-ല്‍ പുറത്തിറങ്ങിയ വിന്‍ഡ് ഫ്രം ദ ഈസ്റ്റ്. എഴുപതുകളില്‍ വീഡിയോയും ടെലിവിഷന്‍ പരമ്പരകളും ഗൊദാര്‍ദ് മാധ്യമമാക്കി. എണ്‍പതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പരീക്ഷണസ്വഭാവമുള്ളവയായിരുന്നു. ബ്രെത്ത്ലെസ് ആണ് ആദ്യ ചിത്രം. 1969-ല്‍ പുറത്തിറങ്ങിയ എ വുമണ്‍ ഈസ് എ വുമണ്‍ ആയിരുന്നു കളറില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ സമയത്താണ് നിര്‍മിച്ചത്.