ഇറാനില്‍ ഹിജാബ് വലിച്ച് കീറിയും കത്തിച്ചും സ്ത്രീകള്‍ തെരുവില്‍ ; രണ്ടാം മുല്ലപ്പൂ വിപ്ലവമോ…?

പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കുടുംബസമേതം എത്തിയതായിരുന്നു മഹ്‌സ അമിനിയെന്ന് 22 കാരി. തലസ്ഥാന നഗരിയിലൂടെ യാത്ര ചെയ്യുമ്പോള്‍ തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചു മഹ്‌സ അമിനിയെ മത പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ‘അനുചിതമായ രീതിയില്‍’ ഹിജാബ് ധരിച്ചു എന്ന കാരണത്താല്‍ ഇറാനിലെ ‘സദാചാര പോലീസ്’ അമിനിയെ തടഞ്ഞുവച്ചു. തുടര്‍ന്ന് ‘പുനര്‍വിദ്യാഭ്യാസ പാഠത്തിനായി’ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ അവള്‍ക്ക് ഹൃദയാഘാതം ഉണ്ടായി. ഇതിനെ തുടര്‍ന്ന് അവരെ ആശുപത്രിയിലാക്കി എന്നാണ് ഇറാനിലെ മത പോലീസ് പറയുന്നത്.

പക്ഷെ പിടികൂടി പോലീസ് വാനില്‍ കയറ്റിയ സമയം അതില്‍ വച്ച് മത പോലീസ് മഹ്സ അമിനിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മഹ്സ അമിനിയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രൂരമായ മര്‍ദ്ദനത്തിനിരയായ മഹ്സ അമിനി വെള്ളിയാഴ്ചയോടെ മരണത്തിന് കീഴടങ്ങി. മഹ്‌സ അമിനിക്ക് ഹൃദയാഘാതമാണെന്നായിരുന്നു മത പോലീസ് പറയുന്നത്. എന്നാല്‍ മഹ്‌സയ്ക്ക് ഹൃദയസംബന്ധമായ ഒരു അസുഖവും അതുവരെയുണ്ടായിരുന്നില്ലെന്ന് കുടുംബാഗങ്ങളും പറയുന്നു. പോലീസ് വാന്‍ തന്റെ സഹോദരിയുടെ വഴി തടസ്സപ്പെടുത്തുകയും അവളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. താന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാര്‍ തന്റെ കൈ വളച്ചൊടിച്ചെന്നും ഒരു മണിക്കൂര്‍ നേരത്തെ ‘പുനര്‍വിദ്യാഭ്യാസ ക്ലാസിന്’ ശേഷം മഹ്സയെ വിട്ടയക്കുമെന്ന് മത പോലീസ് പറഞ്ഞതായി മഹ്സ അമിനിയുടെ സഹോദരന്‍ കൈരാഷ് മാധ്യമങ്ങളോട് പറഞ്ഞു.

അവളുടെ മരണത്തിനു പിന്നാലെ ടെഹ്‌റാന്‍ സര്‍വ്വകലാശാലയ്ക്ക് പുറത്ത് ‘ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം, ‘ എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. മുഖാവരണം മാറ്റി സ്ത്രീകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാനും സമരനേതാക്കള്‍ ആഹ്വാനം ചെയ്തു. കുര്‍ദ്ദിഷ് വംശജയാണ് മരിച്ച മഹ്‌സ അമിനി. മഹ്‌സയുടെ ശവസംസ്‌കാരം നടന്ന ജന്മനാടായ സാഖിസിലും സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങളുയര്‍ന്നു, മഹ്സ അമിനിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതോടെ ഇറാനിലെ തെരുവുകളിലെങ്ങും പ്രതിഷേധം ശക്തമായി. ആയിരക്കണക്കിന് സ്ത്രീകള്‍ ഏകാധിപത്യ ഭരണത്തിനെതിരെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തി. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ പരാമര്‍ശിച്ച് നിരവധി സ്ത്രീകള്‍ തെരുവുകളില്‍ വച്ച് ശിരോവസ്ത്രം അഴിച്ചുമാറ്റി. പ്രതിഷേധം പ്രാദേശിക തലസ്ഥാനമായ സനന്ദജിലേക്ക് വ്യാപിക്കുകയും രാത്രി വൈകിയും നീണ്ടുനിന്നതായി റിപ്പോര്‍ട്ടുണ്ട്.

”22 വയസ്സുള്ള മഹ്സ അമിനിയെ ഹിജാബ് പോലീസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇറാന്‍-സാഗെസിലെ സ്ത്രീകള്‍ ശിരോവസ്ത്രം അഴിച്ചുമാറ്റി. സ്വേച്ഛാധിപതിക്ക് മരണം ! ഹിജാബ് നീക്കം ചെയ്യുന്നത് ഇറാനില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളോടും പുരുഷന്മാരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.’ എന്നാണ് വീഡിയോ പങ്കുവച്ച് ഇറാനിയന്‍ പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് ട്വിറ്ററില്‍ കുറിച്ചത്. മഹ്സ അമിനിയെ സംസ്‌കരിച്ചതിന് ശേഷം ഇറാനിലെ സക്വസിലെ സുരക്ഷാ സേന സമാധാനപരമായ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ആരോപിണം ഉയര്‍ന്നു. നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ആദ്യം ഹിജാബ് പോലീസ് 22 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കൊന്നു. ഇപ്പോള്‍ സങ്കടപ്പെടുന്ന ആളുകള്‍ക്ക് നേരെ തോക്കുകളും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയാണെന്ന്, മസിഹ് അലിനെജാദ് എന്ന ഇറാനിയന്‍ പൗരന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇറാനിലെ സാമൂഹിക മാധ്യമങ്ങളിലെങ്ങും ഇപ്പോള്‍ മഹ്സ അമിനിയ്ക്ക് നീതിക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെടുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ അധികവും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില വീഡിയോകളില്‍ ഇറാനിയന്‍ സൈന്യം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തി വീശുന്നതും കണ്ണീര്‍ വാതകം ഉപയോഗിക്കുന്നതും കാണാം. ഏഴ് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളും സ്ത്രീകളും മതപരമായ ശിരോവസ്ത്രം ധരിക്കണമെന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധണ്‍ ഇറാനിയന്‍ ഭരണത്തിനെതിരായ പ്രതിഷേധമായി രൂപപ്പെട്ടു. തെരുവുകളില്‍ പ്രതിഷേധത്തിനെത്തിയ നിരവധി സ്ത്രീകള്‍ ഹിജാബ് വലിച്ച് കീറി കത്തിച്ചും തങ്ങളുടെ മുടി പൊതു നിരത്തില്‍ വച്ച് മുറിച്ചും പ്രതിഷേധിച്ചു. ഇതോടെ ഇറാനില്‍ സ്ത്രീകള്‍ മുടി മുറിച്ച് അതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തുടങ്ങി.

ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് പുതിയ വസ്ത്രധാരണച്ചട്ടം കൊണ്ടുവന്നത്. ഇബ്രാഹിം നെയ്‌സി സര്‍ക്കാര്‍ നിയമം കര്‍ശനമായി പാലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത് ഇതോടെ മുല്ലപൂ വിപ്ലവത്തിന് ശേഷം പശ്ചിമേഷ്യയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പുതിയൊരു പ്രതിഷേധമുഖം തുറക്കുകയാണ്.