വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

കൊല്ലം : വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതിനു പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തില്‍ അജികുമാറിന്റേയും ശാലിനിയുടേയും മകള്‍ അഭിരാമി (18) ആണ് ആത്മഹത്യ ചെയ്തത്. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഇന്ന് വൈകിട്ട് കോളേജില്‍ നിന്നും എത്തിയ ശേഷമാണ് വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ച വിവരം അഭിരാമി അറിഞ്ഞത്. വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

പണം തിരിച്ച് അടയ്ക്കാന്‍ കേരള ബാങ്കിനോട് വീട്ടുകാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.ലോണെടുത്തിട്ട് 4 വര്‍ഷം ആയതേ ഉള്ളൂവെന്നും കൊവിഡ് വരുന്നതിന് മുന്‍പുവരെയും കൃത്യമായി ലോണ്‍ അടച്ചിരുന്നുവെന്നും വാര്‍ഡ് മെമ്പര്‍ ഷീജ പറയുന്നു. അജികുമാറിന്റെ ഭാര്യയ്ക്ക് ?രോ?ഗം വന്നതോടെയാണ് ഇവര്‍ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒന്നര ലക്ഷം രൂപ ഇവര്‍ ബാങ്കില്‍ അടച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പണം അടക്കാമെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ബാങ്ക് അധികൃതര്‍ നോട്ടീസ് പതിക്കുകയായിരുന്നു. പത്താംക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച മിടുക്കിയായ കുട്ടിയാണ് ജീവനൊടുക്കിയതെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു.