എന്റെ പോരാട്ടം തുടരും ; പിന്നോട്ടില്ല ; സ്വപ്ന സുരേഷ്

നിശബ്ദയായെന്ന വിമര്‍ശനം തള്ളി സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സ്വപ്ന സുരേഷ് രംഗത്ത്. ‘എന്റെ പോരാട്ടം തുടരും. അതില്‍ നിന്ന് പിന്നോട്ടില്ല. താന്‍ സൈലന്റ് ആയി എന്ന പ്രചാരണം ശരിയല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ല നിലയില്‍ നടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതില്‍ തൃപ്തയാണ്’- സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ താപര്യം വച്ച് ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല. ഇ ഡി അന്വേഷണം കഴിയട്ടെ. നീതി കിട്ടും എന്നാണ് പ്രതീക്ഷ. തനിക്ക് ബെംഗളൂരുവില്‍ ജോലി കിട്ടി. അവിടേക്ക് മാറാന്‍ അനുവാദം തേടി കോടതിയെ സമീപിക്കും. സരിത്തിനും ജോലി കിട്ടി. എന്നാല്‍ കേരള പോലീസ് വഴി ജോലി കിട്ടിയത് തടയാന്‍ ശ്രമം നടന്നു. ബെംഗളൂരു പൊലീസ് ഇടപെട്ടാണ് അത് തടഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് HRDS ഇഡിക്ക് പരാതി നല്‍കിയതിനെപ്പറ്റി അറിയില്ല. തന്റെ അറിവോടെയല്ല ഇത് ചെയ്തത്. അവരുടെ താല്പര്യം എന്തെന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. പിണറായി വിജയനെ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെട്ട് എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് കഴിഞ്ഞ ദിവസം ഇ ഡിയെ സമീപിച്ചിരുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നു എന്നായിരുന്നു അജികൃഷ്ണന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയന് എതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ സ്വപ്നയുടെ ആരോപണങ്ങളും ചേര്‍ത്ത് സൈബര്‍ ഗ്രൂപ്പുകള്‍ പോസ്റ്റുകളും ട്രോളുകളും ഉണ്ടാക്കി വിട്ടിരുന്നു. അതിനു മറുപടി ആണ് സ്വപ്ന ഇന്ന് നല്‍കിയത്.