ഹിജാബ് വിരുദ്ധ പ്രതിഷേധം ; ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി

ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തില്‍ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 75 പേര്‍. മൂന്ന് പതിറ്റാണ്ടോളമായി ഏകാധിപത്യ ഭരണം തുടരുന്ന ആയതൊള്ള ഖമൈനിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇപ്പോള്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം നടക്കുന്നത്. രാജ്യത്തെ വിവിധ ഇടങ്ങളില്‍ കടുത്ത പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം നടക്കുന്ന ഇടങ്ങളിലൊക്കെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടാവുന്നുണ്ട്. സെപ്തംബര്‍ 17ന് ആരംഭിച്ച പ്രതിഷേധത്തില്‍ 1200ലധികം പേര്‍ അറസ്റ്റിലായി. ഔദ്യോഗിക കണക്ക് പ്രകാരം ആകെ മരണം 13 മാത്രമാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റഗ്രാം, ലിങ്ക്ഡിന്‍, വാട്‌സപ്പ് എന്നീ ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഹിജാബിന് പുറത്ത് മുടിയിഴകള്‍ കണ്ടുവെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പൊലീസ് അടിച്ചുകൊന്ന മഹ്സ അമിനി എന്ന 22കാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവില്‍ ഇറങ്ങിയത്. സ്ത്രീകള്‍ മുടിമുറിച്ചും ഹിജാബ് കത്തിച്ചുമാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ലണ്ടന്‍, ഫ്രാന്‍സ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമ സ്റ്റേജിലായിരുന്ന മഹ്‌സ അമിനി എന്ന ഇറാന്‍ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ യുവതി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. മഹ്‌സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് പരസ്യ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. ഹിജാബ് കത്തിച്ചും മുടിമുറിച്ചും ഇറാനിലെ സ്ത്രീകള്‍ ഭരണകൂടത്തെ വെല്ലുവിളിച്ചതോടെ പ്രതിഷേധം പ്രക്ഷോഭത്തിലേക്കെത്തുകയായിരുന്നു.