കാസര്‍കോട് മങ്കിപോക്‌സ് സ്ഥിരീകരിച്ചു

കേരളത്തില്‍ വീണ്ടും മങ്കിപോക്‌സ്. യുഎഇ യില്‍ നിന്നെത്തിയ 37 കാരനായ കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍- മധ്യ ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന ഒരു പകര്‍ച്ചവ്യാധിയാണ് മങ്കിപോക്സ്. രോഗബാധിതനുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. അതിനാല്‍ ഐസൊലേഷന്‍, ശുചിത്വം പാലിക്കല്‍ എന്നിവയിലൂടെ വൈറസിന്റെ വ്യാപനം തടയാന്‍ ഒരു പരിധിവരെ സാധിക്കും. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും യുകെ, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലാണ് കണ്ടെത്തിയത്. അതേസമയം, ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ബഹുഭൂരിപക്ഷവും അടുത്ത സമ്പര്‍ക്കത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയുമാണ് വ്യാപിച്ചതെന്ന് യുഎന്‍ ഏജന്‍സി വ്യക്തമാക്കിയിരുന്നു.

കുരങ്ങുപനിയ്ക്ക് അപകടസാധ്യത കുറവാണെന്ന് പറയുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഡോ. റോസാമുണ്ട് ലൂയിസിന്റെ വീഡിയോ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മങ്കിപോക്സ് ബാധിച്ച മിക്കവരിലും രോഗം ഗുരുതരമായിരുന്നില്ലെന്നാണ് റോസാമുണ്ട് ലൂയിസ് പറയുന്നത്. എന്നാല്‍ ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളില്‍ മങ്കിപോക്‌സ് കണ്ടെത്തിയതിനാല്‍ വൈറസിന്റെ വ്യാപന രീതി ആശങ്ക ജനിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അതിനാല്‍, വൈറസിന്റെ അപകടസാധ്യത കൂടുതല്‍ എവിടെയാണെന്നും അപകടസാധ്യത ഏത് വിഭാഗക്കാരെയാണ് ബാധിക്കുന്നതെന്നും തിരിച്ചറിയാനുള്ള പരിശോധനയിലാണ് ലോകരോഗ്യ സംഘടന. അതേസമയം, നിങ്ങള്‍ എത്രത്തോളം അപകടസാധ്യതയിലാണെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍, നിങ്ങളുടെ അപകടസാധ്യത നിങ്ങള്‍ക്ക് തന്നെ കുറയ്ക്കാനാകുമെന്ന് റോസാമുണ്ട് ലൂയിസ് വീഡിയോയിലൂടെ പറഞ്ഞു