ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അറിയാന്‍ ; ഈ മൂന്ന് നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡ് എന്നിവയ്ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച പുതിയ മാനദണ്ഡങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. ഒക്ടോബര്‍ ഒന്ന് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കല്‍, ബില്ലിംഗ് മുതലായവയും പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണു മൂന്ന് പുതിയ നിയമങ്ങള്‍.

1) ഉപഭോക്താവിന്റെ സമ്മതമില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യരുത്

ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവ് ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കില്‍, കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി ഒറ്റ തവണ പാസ്വേഡ് അടിസ്ഥാനമാക്കിയുള്ള സമ്മതം തേടണം. ഉപഭോക്താവിന്റെ ഭാഗത്ത് നിന്നും പ്രതികരണമില്ലെങ്കില്‍/ സമ്മതമല്ലെങ്കില്‍ തുടര്‍ന്നുള്ള ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് യാതൊരു ചെലവും കൂടാതെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്.

2) ക്രെഡിറ്റ് പരിധി

കാര്‍ഡ് ഉടമയില്‍ നിന്ന് വ്യക്തമായ സമ്മതം തേടാതെ, ബാങ്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനം അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി ലംഘിക്കപ്പെടുന്നില്ല എന്ന് കാര്‍ഡ് നല്‍കുന്നവര്‍ ഉറപ്പാക്കണം.

3) ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക്

ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യുന്നവര്‍ ഉപഭോക്താക്കളില്‍ നിന്നും അനാവശ്യ കൂട്ടുപലിശ ഈടാക്കരുത്. അതായത് ക്രെഡിറ്റ് കാര്‍ഡില്‍ അടയ്ക്കാനുള്ള പണത്തിന്റെ മുകളില്‍ വീണ്ടും ഒരു പലിശ ഈടാക്കാന്‍ അനുവാദമില്ല. അനുവദിച്ച തുകയ്ക്ക് മുകളില്‍ മാത്രം പലിശ ഈടാക്കണം. അതായത് കുടിശിക കൂടുന്നതിന് അനുസരിച്ച് പലിശ കൂട്ടരുത്.

അതുപോലെ കാര്‍ഡ് ടോക്കണൈസേഷന്‍ ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രമാണ്. നാളെ മുതല്‍ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍ നിലവില്‍ വരും. ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് ഇനി കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതില്ല. ഇതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ കുറയ്ക്കാന്‍ സാധിക്കും. ജൂണിലാണ് ആര്‍ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ടോക്കണൈസേഷന്‍ സമയപരിധി നീട്ടിയത്. നേരത്തെ ഇത് ജൂണ്‍ 30 ആയിരുന്നു. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 30 എന്നുള്ള അവസാന തിയ്യതി നീട്ടി നല്കാന്‍ ബാങ്കുകള്‍ ആര്‍ബിഐയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ബിഐ ഇതിനോട് പ്രതികരിച്ചിട്ടില്ല.