പിണറായിയുടെ യൂറോപ്പ് സന്ദര്‍ശനം ചിത്രീകരിക്കാന്‍ മൂന്ന് ഏജന്‍സികള്‍ ; ഏഴുലക്ഷം രൂപ മന്ത്രിസഭ അനുവദിച്ചു

ഇത്തവണത്തെ വിദേശ സന്ദര്‍ശനം ഉഷാര്‍ ആക്കുവാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതുകൊണ്ടു തന്നെ പിണറായി വിജയന്റെ യുറോപ്യന്‍ പര്യടനത്തിന് ഇത്തവണ വീഡിയോ ,ഫോട്ടോ കവറേജ് കൂടി ഉണ്ടാകും. ഇതിനായി ഏഴു ലക്ഷം രൂപ മുടക്കി ഏജന്‍സിയെ തെരഞ്ഞെടുത്തു. സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് ഏജന്‍സിയെ നല്‍കുന്നത്. ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഫിന്‍ലന്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിദേശ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ , ഫോട്ടോ കവറേജ് ചെയ്യാന്‍ ആളെ വയ്ക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ 15 തവണ മുഖ്യമന്ത്രി വിദേശസന്ദര്‍ശനം നടത്തിയപ്പോഴും , 85 തവണ മന്ത്രിമാര്‍ നടത്തിയപ്പോഴും ഇങ്ങനെയാരു വീഡിയോ , ഫോട്ടോ ഷൂട്ട് സംവിധാനം ഇല്ലായിരുന്നു.

ഫിന്‍ലന്‍ഡില്‍ വീഡിയോ , ഫോട്ടോ കവറേജ് ലഭിച്ചത് സുബഹം കേശ്രീ യ്ക്കാണ്. 3200 യൂറോ (2,54, 224 രൂപ)ആണ് ഇയാള്‍ക്ക് ലഭിക്കുന്നത്. നോര്‍വേയില്‍ മന്‍ദീപ് പ്രീയനാണ് കവറേജ് ലഭിച്ചത്. 32000 നോര്‍വീജിയന്‍ ക്രോണേ ( 2, 39, 592 രൂപ ) ആണ് ഇയാള്‍ക്ക് ലഭിക്കുന്നത്. യു.കെ യില്‍ എസ്. ശ്രീകുമാറാണ് വീഡിയോ, ഫോട്ടോ കവറേജ് ചെയ്യുന്നത്. 2250 പൗണ്ട് ( 2 , 03,313 രൂപ ) യാണ് ലഭിക്കുക. വീഡിയോ , ഫോട്ടോ കവറേജ് ചെയ്യാന്‍ ഈ മൂന്നുപേരും നല്‍കിയ ക്വട്ടേഷന്‍ സര്‍ക്കാര്‍ അംഗികരിച്ചു. ഇതിന്റെ ചെലവുകള്‍ പ്രസ് ഫെസിലിറ്റിസ് എന്ന ശീര്‍ഷകത്തില്‍ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് പി ആര്‍ ഡി യില്‍ നിന്നിറങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു ആണ് ഉത്തരവിറക്കിയത്.