യൂറോപ്പ് സന്ദര്‍ശനം ; മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു ; ആദ്യ യാത്ര നോര്‍വേയിലേക്ക്

യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ 3.45 നാണ് കൊച്ചിയില്‍ നിന്ന് സംഘം യാത്ര പുറപ്പെട്ടത്. നോര്‍വേയിലാണ് ആദ്യ സന്ദര്‍ശനം. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും സംഘത്തിലുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്ക് നോര്‍വേയില്‍ എത്തും. നോര്‍വേ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി ബ്രിട്ടന്‍ സന്ദര്‍ശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം. രണ്ട് ദിവസം മുന്‍പ് നിശ്ചയിച്ച യാത്ര സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു.

നോര്‍വേയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സംഘം സന്ദര്‍ശിക്കും. ഫിന്‍ലന്‍ഡിലേക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അനുഗമിക്കും. ഇംഗ്ലണ്ടിലേക്കും വെയ്ല്‍സിലേക്കും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് മുഖ്യമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം അടക്കമുള്ള മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇത് കൂടാതെ വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ണമായും ചിത്രീകരിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സമ്പൂര്‍ണ വീഡിയോ കവറേജിനായി 7 ലക്ഷം രൂപ ചെലവഴിച്ച് ഇന്ത്യന്‍ എംബസി സജ്ജീകരണം ഒരുക്കിയിട്ടുമുണ്ട്. സന്ദര്‍ശനം ഈ മാസം 12 വരെയാണ് സന്ദര്‍ശനം.