ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തിലും ഇനി മലയാളിത്തിളക്കം; മെല്‍ബണില്‍ സ്റ്റേറ്റ് ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിയായി കോട്ടയം സ്വദേശി ജോര്‍ജ് പാലക്കലോടി തിരഞ്ഞെടുക്കപ്പെട്ടു

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ ഇനി മലയാളിത്തിളക്കം. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ തിരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിയായി മലയാളി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയത്. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ സ്റ്റേറ്റ് ഇലക്ഷനില്‍ മെല്‍ബണില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായാണ് മലയാളിയായ ജോര്‍ജ് പാലക്കലോടിയെ (അരുണ്‍ ജോര്‍ജ് മാത്യു പാലക്കലോടി) തിരഞ്ഞെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ പ്രതിപക്ഷ കക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജോര്‍ജ് പാലക്കലോടി മത്സരിക്കുക. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് ജോര്‍ജ് പാലക്കലോടി.

2006ല്‍ ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയ ജോര്‍ജ് പാലക്കലോടി, ഐ ടി യില്‍ ബിരുധാനാന്ത ബിരുദധാരിയാണ്. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ലിബറല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യം ആയ ജോര്‍ജ് പാലക്കലോടി ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനും സര്‍വ്വസമ്മതനുമാണ്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി ഓസ്ട്രേലിയ) ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ജോര്‍ജ് പാലക്കലോടിയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിലുള്ള പ്രവര്‍ത്തങ്ങളും, സംഭാവനകളും, അദ്ദേഹത്തിന്റെ ലിബറല്‍ ആശയങ്ങളും മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തെക്ക് തിരഞ്ഞെടുത്തത് എന്ന് ലിബറല്‍ പാര്‍ട്ടി അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. കുറവിലങ്ങാട് പാലക്കലോടിയില്‍ പരേതനായ പി വി മാത്യുവിന്റെയും, റിട്ടയേര്‍ഡ് ബാങ്ക് മാനേജരായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. ജേര്‍ണലിസ്റ്റും സംഘടനാ പ്രവര്‍ത്തങ്ങളില്‍ സജീവ സാന്നിധ്യവുമായ ഭാര്യ ഗീതു എലിസബത്ത് കോട്ടയം പുത്തന്‍പുരക്കല്‍ കുടുംബഗമാണ്. മാത്യു (5 ) ആന്‍ഡ്രൂ (1) എന്നിവരാണ് മക്കള്‍.

സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതീവ സന്തോഷം ഉണ്ടെന്നും, ലിബറല്‍ പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും, മെല്‍ബണില്‍നിന്നും തനിക്ക് മികച്ച വിജയമുണ്ടാവുമെന്നും ജോര്‍ജ് പാലക്കലോടി പ്രതികരിച്ചു. മലയാളികളുടെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണ തന്നെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
തന്റെ സ്ഥാനാര്‍ത്ഥിത്വം മറ്റുള്ളവര്‍ക്കും മുന്‍നിരയിലേക്ക് വന്നു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പ്രചോദനമാവുമെന്ന പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ഇലക്ഷന്‍ നവംബര് അവസാനത്തോടെ നടക്കും.