സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്ത് ; പുസ്തകത്തില്‍ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും

ശിവശങ്കറിന്റെ അശ്വത്ഥമാവ് വെറും ഒരും ആന എന്ന പുസ്തകത്തിന് മറുപടിയുമായി സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി. മറ്റാരും കണ്ടിട്ടില്ലാത്ത സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങള്‍ക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നര്‍ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളില്‍ എടുത്ത ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തൃശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്.

ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങളില്‍ ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള ബന്ധങ്ങളും വിശദീകരിക്കുന്നുണ്ട്. ദുബായ് സന്ദര്‍ശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കര്‍ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന ഇതില്‍ പറയുന്നു. മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച ‘ഉമ്മ സ്മൈലി’യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ബാഗ് മനഃപൂര്‍വം മറന്നതായിരുന്നോ എന്ന് താനിപ്പോള്‍ സംശയിക്കുന്നുവെന്നും അവര്‍ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.

‘2017 ന്റൈ പകുതിയോടു കൂടി അങ്ങേയറ്റം ദൃഢമായൊരു ബന്ധമായിക്കഴിഞ്ഞിരുന്നു ഞങ്ങളുടേത്. ശിവശങ്കര്‍സാറും ഞാനും ഇരുവരുടെയും ജീവിതത്തില്‍ ഇല്ലാതെ പോയ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയതിനിടയില്‍ മാസത്തില്‍ രണ്ടു ദിവസം സാറിനൊപ്പമുള്ള യാത്രകള്‍ ഏറ്റവും മധുരതരമായിരുന്നു. കോണ്‍സുലേറ്റിന് തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ അധികാരമുണ്ട്. എനിക്ക് ഒഫീഷ്യല്‍ ട്രിപ്പ് എന്ന നിലയില്‍ തന്നെ പോകാം. സാറിനും അതേ രീതിയിലിറങ്ങാം. വീട്ടിലും ഓഫീസിലുമൊക്കെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒഫീഷ്യലായ ഒരുപാട് കാര്യങ്ങളില്‍ പരസ്പരം ഇന്ററാക്ട് ചെയ്യുന്നവര്‍ സാര്‍ ഇടയ്ക്ക് വീട്ടില്‍ വരും. ആഹാരം കഴിക്കും. കുടിക്കും, സാറ് പോകും. ഇതാണ് രീതി. ചെന്നൈ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു താലിമാല എന്റെ കഴുത്തില്‍ കെട്ടി. നെറുകയില്‍ കുങ്കമമിട്ടു. എന്നിട്ടു പറഞ്ഞു. I am a man, never leave you’ സ്വപ്നയുടെ പുസത്കത്തില്‍ പറയുന്നു.

മുന്‍പ് എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയില്‍ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് പുസ്തകത്തിന് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. താന്‍ ഊട്ടിയിലെ കുതിരയാണെന്നും താന്‍ പുസ്തകമിറക്കിയാല്‍ ഇതിനേക്കാള്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്നും സ്വപ്ന പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും കടുത്ത ആരോപണങ്ങളാണ സ്വപ്നയുടെ പുസ്തകത്തിലുള്ളത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ 2016-ലാണ് താന്‍ ശിവശങ്കറിനെ പരിചയപ്പെടുന്നതെന്ന് പുസ്തകത്തില്‍ സ്വപ്ന വെളിപ്പെടുത്തുന്നു.
തുടക്കത്തിലെ സൗഹൃദം ഒരു വര്‍ഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറി. 2016ല്‍ ദുബൈയിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് ശിവശങ്കര്‍ പറഞ്ഞ പ്രകാരം താന്‍ കടത്തി നല്‍കിയെന്നും അതില്‍ കറന്‍സിയായിയുന്നുവെന്നും സ്വപ്ന പുസ്തകത്തില്‍ പറയുന്നു.

എന്നെ പാര്‍വ്വതിയെന്നാണ് ശിവശങ്കര്‍ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാള്‍ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തില്‍ സ്വപ്ന പറയുന്നു. സ്വര്‍ണക്കടത്ത് കേസ് വിവാദത്തിലായി കൊച്ചിയില്‍ നിന്നും ബെംഗളൂവിലേക്ക് പോയ താന്‍ എന്‍ഐഎയുടെ പിടിയിലാവും വരെ ശിവശങ്കറിന് പാര്‍വ്വതിയായിരുന്നുവെന്നും സ്വപ്ന ഓര്‍ത്തെടുക്കുന്നു. അതേസമയം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വരും ദിവസങ്ങളില്‍ പിണറായി സര്‍ക്കാരിന് ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കുവാന്‍ ഉള്ളത് പുസ്തകത്തില്‍ ഉണ്ട് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.