ശ്രീലങ്കയെ തകര്‍ത്തു വനിതാ ഏഷ്യാകപ്പ് ടി20യില്‍ കിരീടം ഇന്ത്യക്ക്

വനിതാ ഏഷ്യാകപ്പ് ടി20 കിരീടം തിരിച്ചുപിടിച്ചു ഇന്ത്യ. ധാക്കയില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഇത് ഏഴാം തവണയാണ് വനിതാ ഏഷ്യാകപ്പില്‍ ഇന്ത്യ കിരീടം നേടുന്നത്.. 2004ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചത് മുതല്‍ 2016 വരെ തുടര്‍ച്ചയായി ആറ് കിരീടങ്ങള്‍ നേടിയെങ്കിലും കഴിഞ്ഞ തവണ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഇത് അഞ്ചാം തവണയാണ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിക്കുന്നത്.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ നിശ്ചിത 20 ഓവറില്‍ ഒമ്പതിന് 65 റണ്‍സെന്ന നിലയില്‍ ഒതുക്കിയതോടെയാണ് ഇന്ത്യയുടെ ജയം അനായാസമായത്. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 8.3 ഓവറില്‍ 71 റണ്‍സെടുത്ത് ഇന്ത്യ വിജയതീരത്ത് എത്തുകയും ചെയ്തു. ഓപ്പണര്‍ സ്മൃതി മന്ദാനയുടെ (പുറത്താകാതെ 51) തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറിയാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. സ്മൃതി മൂന്ന് സിക്സും ആറ് ബൌണ്ടറികളും ഉള്‍പ്പടെ വെറും 25 പന്തില്‍ നിന്നാണ് 51 റണ്‍സ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (11) ലക്ഷ്യത്തില്‍ എത്തുമ്പോള്‍ സ്മൃതിക്കൊപ്പം ക്രീസില്‍ ഉണ്ടായിരുന്നു. ഓപ്പണര്‍ ഷെഫാലി വര്‍മ (അഞ്ച്), ജെമിമ റോഡ്രിഗസ് (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടി ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ ലങ്ക തകര്‍ന്നടിയുകയായിരുന്നു. സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ അവര്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ആറ് ബാറ്റര്‍മാരും രണ്ടക്കം കാണാതെ പവലിയനിലേക്ക് മടങ്ങി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ലങ്കന്‍ ബാറ്റര്‍മാര്‍ പോരാട്ടവീര്യം പുറത്തെടുത്തില്ല. ഇന്ത്യക്കായി രേണുക സിങ് മൂന്നോവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രാജേശ്വരി ഗെയ്ക്വാദ്, സ്നേഹ് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.