അടിച്ചു പൊളിക്കാന്‍ ഗോവയില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക ; പോക്കറ്റ് കാലിയാകും

അടിച്ചു പൊളിക്കാന്‍ ഏവര്‍ക്കും ഇഷ്ടമുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട് ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. തീരവും മദ്യവും സംഗീതവുമെല്ലാം ചേരുന്ന ഉന്മാദ അന്തരീഷമാണ് ഗോവയിലേക്ക് പുറപ്പെടുന്നവരില്‍ ഒരു വലിയ വിഭാഗം മനസില്‍ കരുതുക. മദ്യത്തിന് തീരെ വിലക്കുറവെന്നാണ് പൊതുവെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ആ ധാരണ മാറേണ്ട സമയം ആയിരിക്കുന്നു. കാരണം ഇപ്പോള്‍ ഗോവയില്‍ മദ്യം അത്ര ചീപ്പല്ല. ഗോവയില്‍ ഏറ്റവും ഒടുവില്‍ വില വര്‍ധിപ്പിച്ചത് ബിയറിനാണ്. 10 മുതല്‍ 12 രൂപ വരെയാണ് എക്‌സൈസ് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതായത് എന്‍ട്രി ലെവലില്‍ ഉള്ള ബിയറിന് 30 രൂപയായിരുന്നത് ഇനി 42 രൂപ ആയി. മറ്റുള്ള വില വിഭാഗത്തിലും അനുപാതിക മാറ്റമുണ്ട്. 5 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ സാനിധ്യമുള്ള ബിയറിന് നേരത്തെ 50 രൂപ നികുതി ഉണ്ടായിരുന്നത് 60 രൂപയാക്കി ഉയത്തിയിട്ടുമുണ്ട്. മദ്യവിപണിയില്‍ വില്‍പന ഇടിഞ്ഞെന്ന കണക്കുകള്‍ പുറത്ത് വരുന്നതിനിടെയാണ് ഈ വിലക്കയറ്റം.

അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും മഹാരാഷ്ട്രയുമായി താരതമ്യം ചെയ്താല്‍ ഗോവയില്‍ മദ്യത്തിന് വിലകുറവാണ് . പക്ഷെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഗോവയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുണ്ട്. മദ്യവും ടൂറിസത്തിന്റെ ആകര്‍ഷങ്ങളിലൊന്നായി കരുതുന്ന ഗോവയ്ക്ക് വിലയിങ്ങനെ കൂട്ടിയാല്‍ അത് തിരിച്ചടിയാവും. മദ്യവുമായി വരുന്നവര്‍ക്ക് മക്കോക്ക ചുമത്തുമെന്ന മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഭീഷണിയും ഗോവയില്‍ മദ്യ വിപണിയെ ബാധിച്ചേക്കാം. പക്ഷെ വില്‍പന കുറയുന്നതിനിടെ വില കൂട്ടിയാല്‍ എങ്ങനെ ശരിയാവുമെന്ന് ഗോവാ ലിക്കര്‍ ട്രേഡേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ദത്താപ്രസാദ് നായിക് ചോദിക്കുന്നു. സമീപകാലത്ത് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇടിവാണ് മദ്യവില്‍പനയില്‍ ഉണ്ടായതെന്നാണ് അസോസിയേഷന്‍ കണക്ക്. വില ഇങ്ങനെ കൂട്ടിയാല്‍ ഗോവന്‍ ടൂറിസത്തില്‍ മദ്യം ഒരു ആകര്‍ഷണമല്ലാതാവുമെന്നും അവര്‍ പറയുന്നു.