ഒമ്പതാം ക്ലാസുകാരിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം മുടി മുറിച്ചു ; പ്രിന്‍സിപ്പാളിനെതിരെ പോക്‌സോ കേസ്

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍ നവാബ് ഗഞ്ച് മേഖലയിലാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മുറിയില്‍ പൂട്ടിയിട്ട് മുടി മുറിച്ച പ്രിന്‍സിപ്പാളിനെതിരെ പോക്‌സോ ചുമത്തി പൊലീസ്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. തന്നെ മുറിയില്‍ പൂട്ടിയിടുകയും സമ്മതമില്ലാതെ മുടി മുറിക്കുകയും ചെയ്‌തെന്നാണ് ഒമ്പതാം ക്ലാസുകാരിയുടെ പരാതി. അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. പ്രിന്‍സിപ്പാളിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോട് പറഞ്ഞു.

ഇത് ആദ്യമായല്ല പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.തനിക്ക് സംഭവിച്ച സമാന രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ മുടിയും പ്രിന്‍സിപ്പാള്‍ മുറിച്ചതായി പെണ്‍കുട്ടി പരാതിയായി നല്‍കിയ മൊഴിയില്‍ പറഞ്ഞു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, എല്ലാ വിദ്യാര്‍ത്ഥിനികളും രണ്ട് സൈഡില്‍ മുടി പിരിച്ചുകെട്ടി മാത്രമേ സ്‌കൂളിലേക്ക് വരാന്‍ പാടുള്ളൂവെന്ന് പ്രിന്‍സിപ്പാള്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ആ ദിവസം പെണ്‍കുട്ടി ഒരു സൈഡ് മാത്രം പിരിച്ചുകെട്ടിയായിരുന്നു എത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ട പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയോട് ദേഷ്യപ്പെട്ടു. നിയന്ത്രണം വിട്ട് പെരുമാറിയ പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് മുടി മുറിച്ചു. ഇക്കാര്യം പെണ്‍കുട്ടി വീട്ടില്‍ പറയഞ്ഞതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.