കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ബാച്ചിലര്‍മാരുടെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് തുടരുന്നു

കുവൈത്തില്‍ മുന്നറിയിപ്പില്ലാതെ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ബാച്ചിലര്‍മാരുടെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് തുടര്‍ന്ന് അധികൃതര്‍. വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്യല്‍ പൊലീസ് സംഘം, വിതരണ ശൃംഖല മേഖലയുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. ഫര്‍വാനിയ, ജഹ്റ ഗവര്‍ണറേറ്റുകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ക്യാമ്പയിനുകള്‍ ഊര്‍ജിതപ്പെടുത്തിയതെന്ന് ടീം ഡെപ്യൂട്ടി ഹെഡ് എം അഹമ്മദ് അല്‍ ഷമ്മാരി പറഞ്ഞു. മുന്നറിയിപ്പുകളോട് പ്രതികരിക്കാത്ത റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി മുനിസിപ്പല്‍ ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സ്വീകരിക്കും.

നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് പരിശോധനകളും അന്വേഷണങ്ങളും വര്‍ധിപ്പിക്കാന്‍ സമിതി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ തുടരുകയാണ്. മുന്നറിയിപ്പുകളോട് പ്രതികരിക്കാനും എല്ലാവരുടെയും പ്രയോജനത്തിനായി ബാച്ചിലര്‍മാരെ പ്രോപ്പര്‍ട്ടികളില്‍ നിന്ന് ഒഴിപ്പിക്കണമെന്നും ഉടമകളോട് അല്‍ ഷമ്മാരി ആഹ്വാനം ചെയ്തു. അതേസമയം കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രാഫിക്ക് വിഭാഗം പരിശോധന തുടരുകയാണ്. പരിശോധനകളില്‍ ആകെ 35,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ച 60 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 81 വാഹനങ്ങള്‍ കണ്ടുകെട്ടി. 33 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ മന്ത്രാലയത്തിന്റെ ഗ്യാരേജിലേക്ക് മാറ്റി.