എക്കാലത്തെയും മികച്ച ഇന്ത്യന്‍ സിനിമയായി ‘പഥേര്‍ പാഞ്ചാലി’ ; അടൂരിന്റെ എലിപ്പത്തായം നാലാം സ്ഥാനത്ത്

എക്കാലത്തെയും മികച്ച പത്ത് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സത്യജിത് റേയുടെ ‘പഥേര്‍ പാഞ്ചാലി’ സ്വന്തമാക്കി. അടൂര്‍ ഗോപലകൃഷ്ണന്റെ എലിപ്പത്തായം നാലാം സ്ഥാനം നേടി. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് അഥവാ ഫിപ്രസ്‌കിയാണ് മികച്ച സിനിമകളുടെ പട്ടിക പുറത്തു വിട്ടത്. ഇന്ത്യയിലെ മുപ്പത് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഈ പത്ത് സിനിമകള്‍ കണ്ടെത്തിയത്. അഞ്ച് ഹിന്ദി സിനിമകളും മൂന്ന് ബംഗാളി സിനിമകളും മലയാളം, കന്നഡ ഭാഷകളില്‍ നിന്ന് ഓരോ സിനിമകളും വീതമാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1981 ല്‍ പുറത്തിറങ്ങിയ എലിപ്പത്തായം പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.

1955-ല്‍ പുറത്തിറങ്ങിയ പഥേര്‍ പാഞ്ചാലിയില്‍ കരുണ ബാനര്‍ജി, സുബിര്‍ ബാനര്‍ജി, ചുനിബാല ദേവി, ഉമാ ദാസ് ഗുപ്ത എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. പഥേര്‍ പാഞ്ചാലി എന്ന പേരില്‍ തന്നെ ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായ എഴുതിയ ബംഗാളി നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന അപുവിനെയും സഹോദരി ദുര്‍ഗയെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. ‘അപു ട്രിയോളജി’ (Apu Trilogy) ഗണത്തിലെ ആദ്യ സിനിമയാണ് പഥേര്‍ പാഞ്ചാലി. അപരാജിതോ (1956), അപുര്‍ സന്‍സാര്‍ (1959) എന്നിവയാണ് ഈ ശ്രേണിയിലെ മറ്റു സിനിമകള്‍. അപു എന്ന കഥാനായകനില്‍ കേന്ദ്രീകൃതമായ സിനിമകളാണിവ.

1960 ല്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ മേഘേ ധാക്ക താര (Meghe Dhaka Tara) എന്ന ബം?ഗാളി ചിത്രമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 1969 ല്‍ പുറത്തിറങ്ങിയ മൃണാള്‍ സെന്നിന്റെ ഭുവന്‍ ഷോം (Bhuvan Shome) മൂന്നാമതും, അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം നാലാം സ്ഥാനത്തുമാണ്. 1977 ല്‍ ഗിരീഷ് കാസറവള്ളിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ഘടശ്രദ്ധയാണ് (Ghatashraddha) അഞ്ചാം സ്ഥാനത്ത്. എം എസ് സത്യു സംവിധാനം ചെയ്ത ഹിന്ദി സിനിമ ഗരം ഹവയാണ് (Garm Hava) പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്. 1973 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

സത്യജിത് റേയുടെ തന്നെ ചാരുലത (Charulata) പട്ടികയില്‍ ഏഴാം സ്ഥാനത്തും 1974-ല്‍ ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത അങ്കുര്‍ (Ankur) എട്ടാം സ്ഥാനത്തുമാണ്. ഗുരു ദത്തിന്റെ പ്യാസ (Pyaasa) എന്ന ഹിന്ദി സിനിമയാണ് പട്ടകയില്‍ ഒന്‍പതാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, അംജദ് ഖാന്‍, ഹേമമാലിനി, ജയാ ബച്ചന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1975-ല്‍ പുറത്തിറങ്ങിയ ഷോലെയെ (Sholay) എക്കാലത്തെയും മികച്ച പത്താമത്തെ ഇന്ത്യന്‍ സിനിമയായും ഫിപ്രസ്‌കി തിരഞ്ഞെടുത്തു.