തോമസ് ഐസക് മൂന്നാറില്‍ പോകാമെന്ന് പറഞ്ഞു’ ; കടകംപള്ളിയും ശ്രീരാമകൃഷ്ണനും കോളേജ് കുമാരന്മാരെ പോലെ : സ്വപ്ന സുരേഷ്

പിണറായി സര്‍ക്കാരിനോടുള്ള യുദ്ധം തുടര്‍ന്ന് തുറന്നു പറച്ചിലുകളുടെ അടുത്ത ഘട്ടത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇത്തവണ മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെയാണ് സ്വപ്ന ഗുരുതര ആരോപണങ്ങളുമായി രംഗത് എത്തിയിരിക്കുന്നത്. പെണ്‍മക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാന്‍ കൊള്ളില്ല എന്നാണ് ന്യൂസ് 18നോടുള്ള അഭിമുഖത്തില്‍ സ്വപ്ന തുറന്നടിച്ചത്. കടകംപള്ളി ഹോട്ടലില്‍ റൂമെടുക്കാമെന്ന് പറഞ്ഞെന്നും ഫോണില്‍ അശ്ലീല സന്ദേശം അയച്ചതായും സ്വപ്ന പറഞ്ഞു. ഫോണ്‍ സെക്‌സിന് സമാനമായി കടകംപള്ളി പെരുമാറി. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണെന്ന് സ്വപ്ന പറയുന്നു.

അതുപോലെ തോമസ് ഐസക് മറ്റൊരാള്‍ വഴി ബന്ധപ്പെട്ട് മൂന്നാറില്‍ പോകാമെന്ന് പറഞ്ഞെന്നും സ്വപ്ന പറഞ്ഞു. എല്ലാത്തിനും തെളിവുകളുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. വികസന പദ്ധതികള്‍ കാെണ്ടു വരുന്നത് മുഖ്യമന്ത്രിയുടെയും മകളുടെയും ബിസിനസ് താല്‍പര്യത്തിനായാണെന്ന് സ്വപ്ന ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകന് UAE യില്‍ ഹോട്ടല്‍ വാങ്ങാനും മകള്‍ വീണ വിജയന് ഐ ടി ഹബ്ബ് തുടങ്ങാനും സ്വാധീനം ചെലുത്തിയെന്ന് സ്വപ്ന പറഞ്ഞു. ഡാറ്റാബേസ് വിറ്റതില്‍ കെ കെ ശൈലജയും ശിവശങ്കറും തമ്മില്‍ തര്‍ക്കമുണ്ടായി .ഡാറ്റാബേസ് വിറ്റത് കെ കെ ശൈലജയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഡാറ്റ ബേസ് വിറ്റതില്‍ വീണ വിജയന് നേട്ടമുണ്ടായതായും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിക്കും മകള്‍ക്കും വേണ്ടിയാണ് ഡാറ്റാബേസ് വിറ്റതെന്ന് ശിവ ശങ്കര്‍ പറഞ്ഞു. ആത്മകഥയുടെ രണ്ടാം ഭാഗം സ്‌ഫോടനാത്മകവും കൂടുതല്‍ തെളിവുകളും വിവരങ്ങളും ഉണ്ടാവുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.

വന്‍കിട പദ്ധതികള്‍ കൊണ്ടു വരുന്നത് മുഖ്യമന്ത്രിയുടെ മകള്‍ക്ക് കാെട്ടാരം കെട്ടിപ്പടുക്കാനാണെന്ന് അവര്‍ ആരോപിച്ചു. മുഖ്യമന്ത്രി പോയപ്പോള്‍ നയതന്ത്രചാനലിലൂടെ കറന്‍സി കടത്തിയത് സ്വാഭാവിക സംഭവമെന്ന് ശിവശങ്കര്‍ പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി.