ശ്യാംജിത് കൊല നടത്തിയത് സിനിമ കണ്ടു പ്ലാന്‍ ചെയ്തു ; വിഷ്ണു പ്രിയയുടെ പുതിയ കാമുകനെയും കൊല്ലാന്‍ തീരുമാനിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍

കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ കാരണം വിഷ്ണുപ്രിയയുടെ പുതിയ ബന്ധം എന്ന് പോലീസ്. വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുള്ളതായി ശ്യാംജിത്ത് പൊലീസിനു മൊഴിനല്‍കി. അതുപോലെ സീരിയല്‍ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്നും പ്രതി പറഞ്ഞു. ഈ സിനിമ കണ്ട ശേഷം ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തു. കൂടാതെ വിഷ്ണുപ്രിയയുടെ പുതിയ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സുഹൃത്തുമായാണ് ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ വിഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരുന്നത്.

കൊലപ്പെടുത്താന്‍ തയ്യാറായി തന്നെയാണ് പ്രതി അന്ന് വിഷ്ണു പ്രിയയുടെ വീട്ടില്‍ എത്തിയത്. പുതിയ ബന്ധം കിട്ടിയപ്പോള്‍ തന്നെ ഒഴിവാക്കിയതാണ് ഇയാള്‍ക്ക് പകയ്ക്ക് കാരണമായത്. തെല്ലും കുറ്റബോധമില്ലാതെ താന്‍ 14 വര്‍ഷം കൊണ്ട് പുറത്തിറങ്ങുമെന്നാണ് ശ്യാംജിത് പറഞ്ഞത്.എനിക്കിപ്പോള്‍ 25 വയസേയുള്ളൂ, 14 വര്‍ഷമല്ലേ ശിക്ഷ അത് ഗൂഗിളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 39 വയസില്‍ ഞാന്‍ പുറത്തിറങ്ങും. എനിക്കൊന്നും നഷ്ടപ്പെടാനില്ല,’ – പ്രതി പറയുന്നു. കൊലപാതകത്തിന് ശേഷം വിഷ്ണുപ്രിയയുടെ തല അറുത്തെടുക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കാണിച്ച് അയാളെയും കൊല ചെയ്യാനായിരുന്നു ശ്യാംജിത്തിന്റെ പദ്ധതി.

തല അറുത്തെടുക്കാനായി ഓണ്‍ലൈന്‍ വഴി ചെറിയ വുഡ് കട്ടര്‍ പ്രതി വാങ്ങിയിരുന്നു. എന്നാല്‍ അതിന്റെ ബ്ലേഡ് പ്രവര്‍ത്തിക്കാതെ വന്നപ്പോഴാണ് ഇരുമ്പിന്റെ ചെറിയ ഉളി വാങ്ങിയത്. ഇതുകൊണ്ട് കുത്തി എല്ലുകള്‍ പൊട്ടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. എന്നാല്‍ കഴുത്ത് വേര്‍പെടുത്താന്‍ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് പുറത്ത് കടന്നുവെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.
കൊലപാതകശേഷം അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശ്യാംജിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കൊലയ്ക്ക് പിന്നാലെ ആയുധങ്ങള്‍ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്പാനും സഹായിച്ചു. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാഗില്‍ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നല്‍കി.

ശ്യാംജിത്തിന്റെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണില്‍ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാന്‍ ശ്യാംജിത്ത് ശ്രമിച്ചതായി കണ്ടെത്തി. ആ സിം കാര്‍ഡുകള്‍ കണ്ടെടുത്തു. ബാഗിലുണ്ടായിരുന്ന കയര്‍ മുറിയില്‍ നിന്ന് കിട്ടി. പ്രതിയുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പ്രതി ശ്യാംജിത്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് 2 കത്തികള്‍, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, മുളകുപൊടി, പവര്‍ ബാങ്ക്, സ്‌ക്രൂഡ്രൈവര്‍, തൊപ്പി കൈയുറകള്‍ എന്നിവ കണ്ടെടുത്തത്. വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപമുള്ള സ്ഥലത്ത് ആയുധങ്ങള്‍ ഒളിപ്പിച്ചുവെന്നായിരുന്നു നല്‍കിയ മൊഴി. തുടര്‍ന്ന് പ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.

വീടിന് സമീപമുള്ള ഒരു ചതിപ്പില്‍ ബാഗില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങള്‍. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ബാഗില്‍ നിന്നും കണ്ടെടുത്തു. കൂടാതെ ആസമയം ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ കൊലപാതകം തടയാന്‍ വിഷ്ണുപ്രിയ ശ്രമിച്ചാല്‍ അത് തടയാന്‍ മുഖത്തെറിയാന്‍ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. കൊലപാതക ശേഷം പ്രദേശത്തെത്തിയ ശ്യാംജിത്ത് ബാഗില്‍ ആയുധങ്ങളും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇട്ടശേഷം വെട്ടുകല്ല് ബാഗിനുള്ള വച്ച് ചതുപ്പില്‍ താഴ്ത്തുകയായിരുന്നു.