സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക ; നിങ്ങളുടെ സ്വകാര്യ ഡാറ്റ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുണ്ട്

വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ തുടങ്ങി സ്ഥലങ്ങളിലടക്കമുള്ള സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഉപയോഗിക്കുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ സൂക്ഷിക്കുക. സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍മാര്‍ നടത്തുന്ന സൈബര്‍ തട്ടിപ്പില്‍ നിങ്ങള്‍ വീണേക്കാം. ഇതിനെ പറ്റിയുള്ള മുന്നറിയിപ്പുമായി കേരള പൊലീസ് ഇപ്പോള്‍ രംഗത്തു വന്നു. ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പിന്റെ പൂര്‍ണ വിവരങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടക്കം വിശദീകരിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മൊബൈല്‍ ഫോണിന്റെ ചാര്‍ജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാന്‍ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് തുടങ്ങിയതെന്നും പലപ്പോഴും ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളില്‍ ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി അറിയില്ലെന്നും പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുമ്പോളാകും അറിയുകയെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് കേരള പൊലീസ് പറയുന്നത്.

പൊതു സ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഡാറ്റ ചോര്‍ത്താന്‍ കഴിയും. ഇത്തരം പൊതുചാര്‍ജ്ജിംഗ് പോയിന്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിംഗിനായുള്ള യുഎസ്ബി പോര്‍ട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാര്‍ജിംഗ് സ്റ്റേഷനില്‍ മാല്‍വെയറുകള്‍ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാര്‍ ഒരു യുഎസ്ബി കണക്ഷന്‍ ഉപയോഗിക്കുന്നു.

അല്ലെങ്കില്‍, മാല്‍വെയര്‍ബന്ധിതമായ – കണക്ഷന്‍ കേബിള്‍ മറ്റാരോ മറന്നുവെച്ച രീതിയില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനില്‍ പ്ലഗ് ഇന്‍ ചെയ്തിരിക്കുന്നു. മറ്റുള്ളവര്‍ ഇതുപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈല്‍ ഫോണിന്റെ ചാര്‍ജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാന്‍ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയത്. ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്വേഡുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു.

പാസ്വേഡുകള്‍ റീസെറ്റ് ചെയ്ത് ഉപകരണത്തില്‍ നിന്ന് യഥാര്‍ത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നു. കേബിള്‍ പോര്‍ട്ടില്‍ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളില്‍, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല. ജ്യൂസ്-ജാക്കിംഗ് വഴി മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തില്‍ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കില്‍ വിവരങ്ങള്‍ മോഷ്ടിക്കുക ഉള്‍പ്പെടെ വലിയ നാശനഷ്ടങ്ങള്‍ വരുത്തിയേക്കാം.

ചാര്‍ജറിലേക്ക് പ്ലഗ് ചെയ്തിരിക്കുന്ന ഉപകരണത്തെ മാല്‍വെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാല്‍വെയര്‍ മറ്റ് കേബിളുകളെയും പോര്‍ട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം. ചാര്‍ജിംഗ് ഉപകരണത്തിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്ന ചില മാല്‍വെയറുകള്‍ ഹാക്കര്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം നല്‍കിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തില്‍ നിന്ന് ലോക്ക് ചെയ്യുന്നു. അതേസമയം കേബിള്‍ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാന്‍ യുഎസ്ബി ഡാറ്റ ബ്ലോക്കര്‍ ഉപയോഗിക്കാം. ഇല്ലെങ്കില്‍ പൊതു ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഡിവൈസുകള്‍ സ്വിച്ച് ഓഫ് ചെയ്യുക.