ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് വൈകി ; ഹോട്ടലുടമയേയും കുടുംബത്തെയും വെട്ടിപ്പരുക്കേല്‍പ്പിച്ച നാലു പേര്‍ പിടിയില്‍

ഭക്ഷണം നല്‍കാന്‍ വൈകിയെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര് പിടിയില്‍. മൂന്നാര്‍ രാജീവ് കോളനി സ്വദേശി മണികണ്ഠന്‍ (33), ന്യൂ കോളനി സ്വദേശികളായ സുന്ദരമൂര്‍ത്തി (31), തോമസ് (31), ചിന്നപ്പരാജ് (34) എന്നിവരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തില്‍ പ്രതികളായ അഞ്ച് പേരില്‍ നാലുപേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം പ്രതി ജോണ്‍ പീറ്റര്‍ (23) കോതമംഗലം ആശുപത്രിയില്‍ ചികിത്സയിലാണ്. സാഗര്‍ ഹോട്ടല്‍ ഉടമ പ്രശാന്ത്(54), ഭാര്യ വിനിത (44), മകന്‍ സാഗര്‍ (27) എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

മൂന്നാര്‍ ടൗണിലുള്ള സാഗര്‍ ഹോട്ടലില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. അഞ്ചംഗസംഘം ഹോട്ടലിലെത്തി ഫ്രൈഡ് റൈസ് ആവശ്യപ്പെടുകയായിരുന്നു.ഭക്ഷണം കിട്ടാന്‍ താമസിച്ചു എന്ന കാരണത്താല്‍ ഹോട്ടല്‍ ജീവനക്കാരുമായി വഴക്ക് ഉണ്ടാകുകയും സംഘാംഗങ്ങള്‍ ഓട്ടോറിക്ഷയില്‍ കരുതിയിരുന്ന വാക്കത്തിയെടുത്ത് ഹോട്ടല്‍ ഉടമ പ്രശാന്ത്, ഭാര്യ വിനിത , മകന്‍ സാഗര്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ ഇന്‍സ്‌പെക്ടര്‍ മനേഷ് കെ.പൗലോസ്, എസ്.ഐ.മാരായ പി.ഡി.മണിയന്‍, ഷാഹുല്‍ ഹമീദ്, എ.എസ്.ഐ. ചന്ദ്രന്‍, രമേശ് ആര്‍., നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കി.