കാമുകന്‍ നല്‍കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദന ; 19കാരിയുടെ മരണം കൊലപാതകമെന്ന് കുടുംബം

കോളജ് വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍. കുഴിത്തുറക്ക് സമീപം നിദ്രവിള, വാവറ പുളിയറത്തലവിളവീട്ടില്‍ ചിന്നപ്പര്‍ – തങ്കഭായ് ദമ്പതികളുടെ മകള്‍ അഭിതയാണ് ( 19 ) നവംബര്‍ അഞ്ചിന് രാത്രി ഒന്‍പതോടെ മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മ പൊലീസില്‍ പരാതി നല്‍കി. അഭിതയുടെ സുഹൃത്തായ യുവാവിനെതിരേ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ തങ്കബായ് നിദ്രവിള പൊലീസില്‍ പരാതി നല്‍കിയത്. അഭിതയ്ക്ക് യുവാവ് വിവാഹവാഗ്ദാനം നല്‍കിയിരുന്നെന്നും പിന്നീട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

കളിയിക്കാവിളയിലെ സ്വകാര്യ കോളജില്‍ ആദ്യവര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് തന്നെ പ്രണയിച്ചതെന്നും യുവാവിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തെന്നും അഭിത സൂചിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. സെപ്തംബര്‍ ഏഴിന് ഒറ്റയ്ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് യുവാവ് നല്‍കിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതല്‍ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അഭിതയെ മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കുമ്പോഴാണ് അഭിത മരിച്ചത്. സ്ലോ പോയ്‌സണ്‍ പോലെയുള്ള ദ്രാവകം ഉള്ളില്‍ ചെന്നതായും വിദ്യാര്‍ത്ഥിനിയുടെ കരള്‍ പൂര്‍ണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടര്‍ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിന്റെ വാദം.