അന്യ സമുദായക്കാരനുമായി പ്രണയം ; അച്ഛന്‍ മകളെ കുളത്തില്‍ തള്ളിയിട്ട് കൊന്നു

അന്യ സമുദായത്തില്‍പ്പെട്ട യുവാവുമായി മകള്‍ പ്രണയത്തിലായതില്‍ പ്രകോപിതനായ പിതാവ് മകളെ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബല്ലാരി ജില്ലയിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. മകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രണയബന്ധം തുടരാന്‍ മകള്‍ തീരുമാനിച്ചതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. കേസില്‍ ഓംകാര്‍ ഗൗഡ എന്നയാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.

ഇയാള്‍ മകളെ ബല്ലാരി ജില്ലയിലെ കുടത്തിനി ടൗണിലെ വെള്ളക്കെട്ടിലേക്ക് തള്ളിയിടുകയായിരുന്നു. സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി ഓംകാര്‍ ഗൗഡ മകളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍, ഇരുവരും തീയറ്ററില്‍ എത്താന്‍ വൈകിയതതോടെ ആ പദ്ധതി ഉപേക്ഷിച്ചു. തുടര്‍ന്ന് തിയേറ്റര്‍ വിട്ട് ഒരു ക്ഷേത്രത്തിലേക്ക് കൊണ്ട് പോയി. അവിടുന്ന് ഇറങ്ങിയ ശേഷം മകള്‍ക്ക് അടുത്തുള്ള കടയില്‍ നിന്ന് പ്രതി ആഭരണങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രദേശത്തെ ഹൈലെവല്‍ കനാലിലേക്ക് ഓംകാര്‍ ഗൗഡ മകളെ കൂട്ടിക്കൊണ്ട് പോയത്. ഇവിടെ നിന്ന് വെള്ളത്തിലേക്ക് ഓംകാര്‍ ഗൗഡ മകളെ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ജീവന്‍ രക്ഷിക്കാനായി നിലവിളിച്ചിട്ടും പിതാവ് സഹായിച്ചില്ല.

കൊലപാതകത്തിന് ശേഷം രാത്രിയോടെ പ്രതി തിരുപ്പതിയിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന് അമ്മയും സഹോദരനും കുടത്തിനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പിതാവ് ഓംകാര്‍ ഗൗഡ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം ഇനിയും ലഭിച്ചിട്ടില്ല.