ലോകം ഞെട്ടിയ വമ്പന്‍ അട്ടിമറി ; ലോക കപ്പില്‍ മെസ്സിയെയും കൂട്ടരെയും തകര്‍ത്തു സൗദി

കളിക്കളത്തില്‍ അസാധ്യമായത് ഒന്നുമില്ല എന്ന് തെളിയിച്ചു സൗദി അറേബ്യാ. ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്പരമറിഞ്ഞ് മിശിഹാ ലിയോണല്‍ മെസിയുടെ അര്‍ജന്റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.

ആദ്യ പകുതിയില്‍ അര്‍ജന്റീന ലീഡ് എടുത്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ സൗദിയുടെ വന്‍ തിരിച്ചുവരവാണ് നടന്നത്. അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് 48-ാം മിനിറ്റിലും 53-ാം മിനിറ്റിലും സൗദിയുടെ മിന്നല്‍ ഗോളുകള്‍. മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചു. ആദ്യപകുതിയില്‍ മൂന്നുതവണ സൗദിയുടെ വലയില്‍ അര്‍ജന്റീന ബോളെത്തിച്ചെങ്കിലും മൂന്നും ഓഫ് സൈഡ് കെണിയില്‍ വീഴുകയായിരുന്നു. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.

ആദ്യ മത്സരത്തില്‍ തന്നെ ആയുധപ്പുരയിലെ വജ്രായുധങ്ങളെ തന്നെ അര്‍ജന്റീന പരിശീലകന്‍ സ്‌കലോണി മൈതാനത്ത് അണിനിരത്തി. ലിയോണല്‍ മെസിയെയും ലൗറ്റാരോ മാര്‍ട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയില്‍ ലാറ്റിനമേരിക്കന്‍ പട കളത്തിറങ്ങിയപ്പോള്‍ ഏയ്ഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്‍ കരുക്കള്‍ നീക്കാനെത്തി. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമേറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് ടാഗ്ലിഫിക്കോയും ഉള്‍ക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. ഒന്നാം നമ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ബാറിന് കീഴെയുമെത്തി.

22-ാം മിനുറ്റില്‍ ലിയോ രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ലീഡ് രണ്ടായി ഉയര്‍ത്താനുള്ള അവസരം 28-ാം മിനുറ്റിലും അര്‍ജന്റീന കളഞ്ഞുകുളിച്ചു. ലൗറ്റാരോ മാര്‍ട്ടിനസിന്റെ ഗോളും ഓഫ്സൈഡിന് വഴിമാറി. 35-ാം മിനുറ്റില്‍ മാര്‍ട്ടിസിന്റെ മറ്റൊരു ഓട്ടപ്പാച്ചില്‍ വീണ്ടും ഓഫ്സൈഡിന് വഴിമാറി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്റീന മുന്നിലെത്തുമായിരുന്നു. എന്നാല്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സൗദി ഇരട്ട മറുപടി നല്‍കിയതോടെ അര്‍ജന്റീനന്‍ പ്രതിരോധത്തിലെ പാളിച്ചകളെല്ലാം മറനീക്കി പുറത്തുവന്നു. 48-ാം മിനുറ്റില്‍ സലേ അല്‍ഷെഹ്രിയും 53-ാം മിനുറ്റില്‍ സലീം അല്‍ദാവസാരിയുമാണ് സൗദിക്കായി ഗോള്‍വല പൊട്ടിച്ചത്. പിന്നീട് പലതവണ അര്‍ജന്റീന തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സൗദി ഗോളി വിലങ്ങുതടിയായി.