ഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് വിജയം ; ഇറാനില്‍ മതകാര്യ പോലീസിനെ നിര്‍ത്തലാക്കി

മാസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് മുഖ്യകാരണമായ മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാന്‍ ഗവണ്‍മെന്റ്. ഇറാന്‍ സ്വദേശിയായ മഹസ അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി. ടെഹ്‌റാനില്‍ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്. ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനിക്ക് കസ്റ്റഡിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. സെപ്തംബര്‍ 13 നായിരുന്നു മഹ്‌സ അമീനിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അവരുടെ മരണ വാര്‍ത്തയാണ് ലോകം അറിഞ്ഞത്.

അന്ന് മുതല്‍ ഇറാനില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാന്റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്ത കലാപമെന്നാണ് നേരത്തെ അയത്തൊള്ള ഖമേനി വിലയിരുത്തിയത്. ജനാധിപത്യ സമരത്തെ അടിച്ചമര്‍ത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യക്ക് ആയുധം വിറ്റതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനും ഇറാനുമേല്‍ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമീനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് രം?ഗത്തെത്തിയിരിക്കുന്നതില്‍ ഭൂരിഭാ?ഗവും സ്ത്രീകളായിരുന്നു. അവര്‍ പൊതുവിടങ്ങളില്‍ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാര്‍ത്ഥിനികളും തെരുവിലിറങ്ങിയിരുന്നു.