യുവതിക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവം ; പിഎസ്‌സിയെ പഴിച്ച് കൈകഴുകി മന്ത്രി

ഉദ്യോഗസ്ഥ വീഴ്ച്ച കാരണം കൊല്ലം ചവറ സ്വദേശിനിക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പിഎസ്‌സിയെ പഴിചാരി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഓഫീലെ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമനം നല്‍കാതിരുന്നത് പിഎസ്‌സിയാണെന്നാണ് മന്ത്രിയുടെ വാദം. ജോലി നഷ്ടമായ നിഷയുടെ ദുരിതം വാര്‍ത്തയായതിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രിയെത്തിയത്. ഉദ്യോഗസ്ഥന്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ നാല് സെക്കന്റ് വൈകിയത് കൊണ്ട് ജോലി നഷ്ടമായ വിഷയം വലിയ ചര്‍ച്ചയായതോടെയാണ് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണമെത്തിയത്. 2018 മാര്‍ച്ച് 28ന് 6 ജില്ലകളിലെ പന്ത്രണ്ട് ഒഴിവുകള്‍ നഗരകാര്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം യുദ്ധകാലടിസ്ഥാനത്തില്‍ ഒഴിവുകള്‍ പിഎസ്‌സിയെ അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.

അവധി ദിനത്തില്‍ പോലും പണിയെടുത്ത ഉദ്യോഗസ്ഥര്‍ 31ന് രാത്രി 11.36 മുതല്‍ ഇമെയില്‍ അയച്ചു തുടങ്ങി. കണ്ണൂര്‍, എറണാകുളം ജില്ലകള്‍ക്ക് മെയില്‍ പോയത് രാത്രി 12 മണിക്ക്. ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത മെയില്‍ കിട്ടാന്‍ നാല് സെക്കന്റ് വൈകി എന്ന കാരണത്താലാണ് നിഷക്ക് എറണാകുളത്ത് ജോലി നഷ്ടമായത്. ഉദ്യോഗസ്ഥന്റെ വീഴ്ച്ച കാരണം അര്‍ഹിച്ച ജോലി നഷ്ടമായതിന്റെ വേദനയില്‍ കഴിയുകയാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍. ഒഴിവ് വന്നിട്ടും ഉദ്യോഗസ്ഥന്‍ കൃത്യ സമയത്ത് റിപ്പോര്‍ട്ട് ചെയ്യതിരുന്നതാണ് കാരണം. ഇതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി കോടതിയില്‍ നിയമ പോരാട്ടം തുടരുകയാണ് നിഷ.

സെക്കന്റുകളുടെ വില മറ്റാരേക്കാളും നന്നായി നിഷക്ക് അറിയാം. കാരണം വെറും നാല് സെക്കന്റ് കൊണ്ട് നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഈ യുവതിയുടെ ജോലി സ്വപനങ്ങള്‍ തകര്‍ത്തത്. 2015ല്‍ എറണാകുളം ജില്ലയിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ 696 ആം റാങ്കുകാരിയായിരുന്നു നിഷ. തസ്തികയിലെ ഒഴിവുകളോരോന്നും ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് നിഷയുള്‍പ്പടെയുള്ള റാങ്ക് ലിസ്റ്റിലുണ്ടായിരുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യിച്ചു. 2018 മാര്‍ച്ച് 31 നായിരുന്നു ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. അതിന് മൂന്ന് ദിവസം മുന്നേ, അതായത്, മാര്‍ച്ച് 28 ന്, കൊച്ചി കോര്‍പ്പറേഷനിലുണ്ടായ ഒഴിവും ഇവര്‍ തന്നെയാണ് നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഓഫീലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

29നും 30നും ഓഫീസ് അവധി ദിവസങ്ങളായിരുന്നു. 31 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെ ഉദ്യോഗസ്ഥന്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തില്ല. പകരം രാത്രി 12 മണിക്കാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇക്കാര്യം ചെയ്യാന്‍ സമയം കിട്ടിയത്. പി.എസ്.സി ക്ക് ഇമെയില്‍ ലഭിച്ചതാകട്ടെ 12 മണി കഴിഞ്ഞ് നാല് സെക്കന്റ് പിന്നിട്ടപ്പോഴും. ഇതോടെ അര്‍ധരാത്രിയില്‍ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ നിഷയുടെ ജോലി സ്വപ്നം തകര്‍ന്നു. പുതിയ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിക്ക് ജോലിയും കിട്ടി. 35 വയസ് കഴിഞ്ഞതിനാല്‍ ഇനി പിഎസ് സി പരീക്ഷ എഴുതാന്‍ നിഷയ്ക്ക് കഴിയില്ല. നിഷയിപ്പോള്‍ അര്‍ഹതപ്പെട്ട ജോലി കിട്ടാന്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുകയാണ് . വൈകുന്നേരം അഞ്ച് മണിക്ക് ഓഫീസ് സമയം തീരുമെന്നിരിക്കെ രാത്രി പന്ത്രണ്ട് മണിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം നിഷ പല ഉദ്യോഗസ്ഥരോടും കഴിഞ്ഞ നാല് വര്‍ഷമായി ചോദിക്കുകയാണ്. പക്ഷേ ആര്‍ക്കും വ്യക്തമായ മറുപടിയില്ല.

അതേസമയത്ത് തന്നെ മെയില്‍ കിട്ടിയ കണ്ണൂരില്‍ പരാതികളില്ലാതെ കൃത്യമായി നിയമനം നടന്നുവെന്നുമാണ് മന്ത്രി പറയുന്നത്. അതായത് നഗരകാര്യ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥന് വീഴ്ച്ചയില്ലെന്നും പ്രശ്‌നങ്ങളെല്ലാം പി.എസി.സിയുടേതുമാണെന്നുമാണ് മന്ത്രിയുടെ വാദം. 2015ല്‍ എറണാകുളം ജില്ലയിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ 696 ആം റാങ്കുകാരിയായിരുന്നു നിഷ. തസ്തികയിലെ ഒഴിവുകളോരോന്നും ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് നിഷയുള്‍പ്പടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യിച്ചു. 2018 മാര്‍ച്ച് 31 ന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിഷക്ക് ജോലി ലഭിക്കാനുള്ള അവസരം ഉദ്യോഗസ്ഥന്‍ കാണിച്ച അലംഭാവം കൊണ്ട് നഷ്ടപ്പെട്ടുവെന്നാണ് യുവതിയുടെ ആരോപണം.