ലുഡോ കളിക്കാന്‍ പണമുണ്ടാക്കാന്‍ വീട്ടുടമസ്ഥനു സ്വയം പണയപ്പെടുത്തി യുവതി

ഓണ്‍ലൈന്‍ ഗെയിം കളിച്ചു കയ്യിലുള്ള കാശ് മുഴുവന്‍ പോയ് ആത്മഹത്യ ചെയ്ത ധാരാളം പേരുടെ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഗെയിം ആസക്തിയെ തുടര്‍ന്ന് വാതുവെയ്ക്കാന്‍ പണമില്ലാത്തതിനാല്‍ സ്വയം പണയപ്പെടുത്തിയ ഒരു സ്ത്രീയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ വൈറല്‍. നഗര്‍ കോട്വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ലുഡോ ഗെയിമിന് അടിമയായിരുന്നു യുവതി. പ്രതാപ്ഗഡിലെ ദേവ്കാലിയിലെ വാടക വീട്ടിലാണ് താമസം. രാജസ്ഥാനിലെ ജയ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അയക്കുന്ന പണം ഉപയോഗിച്ചാണ് രേണു ലുഡോ കളിച്ചിരുന്നത്. വീട്ടുടമസ്ഥനൊപ്പം സ്ഥിരമായി ലുഡോ കളിച്ചിരുന്നു. പന്തയം വെയ്ക്കാന്‍ പണം ഇല്ലാതെ വന്നതോടെ യുവതി സ്വയം പണയപ്പെടുത്തി.

പന്തയത്തില്‍ വീട്ടുടമസ്ഥന്‍ വിജയിച്ചത്തോടെ യുവതി അയാള്‍ക്കൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതയായി. മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ വിളിച്ച് സംഭവം മുഴുവന്‍ വിവരിച്ചു. പിന്നാലെ ഭര്‍ത്താവ് പ്രതാപ്ഗഢില്‍ എത്തി പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. യുവതി ഇപ്പോള്‍ വീട്ടുടമയ്ക്കൊപ്പം താമസം തുടങ്ങിയെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.