മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തമിഴ്‌നാട് തീരം തൊടും ; മഴ കനക്കും

മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തമിഴ്നാട്ടിലെ കാരക്കലിന് സമീപം തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും തമിഴ്നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ചെന്നൈ,ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ മേഖലയില്‍ വിന്യസിച്ചു.

ചുഴലികാറ്റ് ഇപ്പോള്‍ മഹാബലിപുരത്തു ഏതാണ്ട് 230 കിലോമീറ്റര്‍ മാത്രം അകലെയാണ് . ചെന്നൈയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ. സിസ്റ്റം ‘തീവ്രചുഴലികാറ്റ്’ ( Severe Cyclone ) അവസ്ഥയില്‍ നിന്നും അല്പം ശക്തി കുറഞ്ഞു ‘ചുഴലികാറ്റ്’ ( Cyclone ) ആയിട്ടുണ്ട്. ഇപ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 – 100 കിലോമീറ്റര്‍ ആണ്. ചിലപ്പോള്‍ വീണ്ടും ശക്തി കൂടാന്‍ സാധ്യത ഉണ്ട്. ഇന്ന് രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ ‘ മരക്കാനം ‘ തീരത്ത് ‘ നിലംപതിക്കാന്‍ ആണ് സാധ്യത. നിലം തൊടുമ്പോള്‍ ഏകദേശം 70-100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലികാറ്റ് ആകാനാണ് സാധ്യത. നിലവില്‍ തമിഴ്‌നാട്ടില്‍ പല ഇടങ്ങളിലും ശക്തമായ മഴയും കാറ്റുമാണ്. പുതുചേരി മുതല്‍ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തിലും ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്.