തൃശൂരില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു

തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. തൃശൂര്‍ സ്വദേശികളായ രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ (62), കൊച്ചുമകന്‍ സമര്‍ത്ഥ് എന്നിവരാണ് മരിച്ചത്. 6 പേരാണ് കാറിലുണ്ടായിരുന്നത്. തൃശൂര്‍ ചിയാരം സ്വദേശികള്‍ ആറാട്ടുപുഴയിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ എത്തിച്ചവരില്‍ മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും അവശനിലയിലായിരുന്നു. പിന്നീടാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്.

ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോള്‍ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അടിപ്പാതയ്ക്ക്‌സം രക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണം. പുറത്തെടുത്തപ്പോള്‍ തന്നെ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. എല്ലാവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവശനിലയിലായ മൂന്ന് പേരും പിന്നീട് മരണപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിന്റെ മകനായ ശരത്തിനെ നാട്ടുക്കാര്‍ രക്ഷപെടുത്തി . ശരത്താണ് കാറോടിച്ചിരുന്നത് എന്നാണ് വിവരം. വാഹനം പൂര്‍ണമായും പുഴയില്‍ മുങ്ങിപ്പോയതാണ് മരണസംഖ്യ കൂടാന്‍ കാരണമായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും, ഇരിങ്ങാലക്കുടയിലെ അഗ്‌നിരക്ഷാ ജീവനക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.