ഏറ്റവും വലിയ സമ്പന്ന പദവി നഷ്ടമായതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് ഇടിയുന്നു ; ആസ്തി രണ്ട് വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയില്‍

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് വരെ നല്ല ജനസമ്മിതി ഉണ്ടായിരുന്ന ഒരു വ്യക്തി ആയിരുന്നു ഇലോണ്‍ മസ്‌ക്. കൂടാതെ ലോകത്തിലെ ഏറ്റവും ധനികന്‍ എന്ന പട്ടവും മസ്‌ക്കിനു ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനസമ്മിതിയും സമ്പത്തും നഷ്ടമാകുന്ന തരത്തിലാണ് മാസ്‌ക്കിന്റെ ജീവിതം പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് ഇടിയുന്നത് തുടരുന്നു. 7.7 ബില്യണ്‍ ഡോളര്‍ നഷ്ടമായതോടെ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കിന്റെ ആസ്തി രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി

ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഒരു ദിവസത്തെ നഷ്ടം ടെസ്ല ഇങ്ക് ഓഹരികള്‍ ഇന്നലെ നേരിട്ടു. ഇതോടെ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ആസ്തി 7.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. ഡിസംബര്‍ 13-നാണ് ഏറ്റവും വലിയ സമ്പന്നനെന്ന ലോക പദവിയില്‍ നിന്നും മസ്‌ക് നിലം പതിച്ചത്. ആഡംബര വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ട് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. മസ്‌കിന്റെ ഈ വര്‍ഷത്തെ ആകെ നഷ്ടം 122.6 ബില്യണ്‍ ഡോളറാണ്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ആസ്തി ഇപ്പോള്‍ 147.7 ബില്യണ്‍ ഡോളറാണ്.

ടെസ്ല ഓഹരികളില്‍ നിന്നും പ്രധാന വരുമാനമുണ്ടാക്കുന്ന മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനായി വമ്പന്‍ തുക ചെലവഴിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ മസ്‌ക് വന്‍തോതില്‍ നിക്ഷേപം നടത്തി. ഇതിനായി അദ്ദേഹം 44 ബില്യണ്‍ ഡോളറാണ് നല്‍കിയത്. ടെസ്ല ഷെയര്‍ഹോള്‍ഡര്‍മാര്‍ മസ്‌കിന്റെ ട്വിറ്ററിലെ ഇടപെടലില്‍ കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചു, ഇതും മസ്‌കിന് തിരിച്ചടിയായി.
ഇതിനിടെ, സോഷ്യല്‍ പ്ലാറ്റ്ഫോമിന്റെ തലപ്പത്ത് നിന്ന് താന്‍ ഒഴിയണമോ എന്ന് വോട്ടുചെയ്യാന്‍ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ച് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ ഒരു വോട്ടെടുപ്പ് നടത്തി. പ്രതികരിച്ച 17.5 ദശലക്ഷത്തില്‍ 58% പേരുംഅതെ എന്ന ഉത്തരമാണ് നല്‍കിയത്. എന്നാല്‍ അപ്പോള്‍ കളം മാറി ചവിട്ടിയ മസ്‌ക് ഏതെങ്കിലും മണ്ടനെ കിട്ടുന്നത് വരെ ഈ സ്ഥാനത്ത് തുടരും എന്ന് പറഞ്ഞു തടിയൂരി.