ഗള്‍ഫില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡിലെ ആറംഗകുടുംബത്തെ കാണാനില്ല എന്ന് പരാതി ; ഭീകര സംഘടനയില്‍ ചേര്‍ന്നു എന്ന് സംശയം

കാസര്‍കോട് തൃക്കരിപ്പൂര്‍ ഉദിനൂരിലെ ആറംഗ കുടുംബത്തെയാണ് കാണ്മാനില്ല എന്ന പരാതി ഉയര്‍ന്നത്. ഉദിനൂര്‍ പരത്തിച്ചാലിലെ മുഹമ്മദ് ശബീര്‍ (42), ഭാര്യ തലശ്ശേരി സ്വദേശി റിസ്വാന(32), എട്ടു വയസ്സില്‍ താഴെയുള്ള ഇവരുടെ നാല് ആണ്‍കുട്ടികള്‍ എന്നിവരെയാണ് കാണ്മാനില്ല എന്ന പരാതി ലഭിച്ചത്. പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. അതിനിടയില്‍ യെമെനിലാണുള്ളതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. എം.ബി.എ. ബിരുദധാരിയായ മുഹമ്മദ് ഷബീര്‍ കഴിഞ്ഞ നാലുവര്‍ഷമായി ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇവര്‍ യമനിലെത്തിയത് മത പഠനത്തിന് ആയാണ് എന്നാണ് അനേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇദ്ദേഹം ആറുമാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. തിരികെ ഖത്തറിലെത്തി അധികം കഴിയാതെ യെമെനിലേക്ക് പോയെന്നാണ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍. ഭീകരവിരുദ്ധ സ്‌ക്വാഡും ഐ.ബി ഉദ്യോഗസ്ഥരും കഴിഞ്ഞദിവസങ്ങളില്‍ കാസര്‍ഗോഡ് മൂന്നു കേന്ദ്രങ്ങളില്‍ അന്വേഷണത്തിന് എത്തിയിരുന്നു. ഇവര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നു എന്ന സംശയവുമുണ്ട്.
ഇവര്‍ യമനില്‍ എത്തിയിരുന്നതായി കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. വര്‍ഷങ്ങളായി ദുബായില്‍ താമസിച്ചിരുന്ന കുടുംബം സൗദി വഴിയാണ് യമനില്‍ എത്തിയത്.