ഒരു യുവതിയുടെ ഫോട്ടോ വെച്ച് സോഷ്യല്‍ മീഡിയ വഴി 19 കാരന്‍ 10 ദിവസം കൊണ്ട് കുടുക്കിയത് 131 പേരേ

ഒരു യുവതിയുടെ ചിത്രമുപയോഗിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി 19 കാരന്‍ 10 ദിവസം കൊണ്ട് കുടുക്കിയത് 131 പേരേ. ഉഴിച്ചില്‍ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ഫേക്ക് അകൗണ്ട് ഉണ്ടാക്കിയ ശേഷം നാട്ടുകാരിയുടെ ഫോണ്‍നമ്പര്‍ നല്‍കിയത്. ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റര്‍നെറ്റില്‍നിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്.10 ദിവസം കൊണ്ടുതന്നെ 131 പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്പര്‍ നല്‍കി.

ഫോണിലേക്ക് വിളികള്‍ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പോലീസില്‍ പരാതിയുമായെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. ഉഴിച്ചിലിലൂടെ ശാരീരികസുഖം നല്‍കുമെന്നായിരുന്നു വാഗ്ദാനം. 4000 രൂപയുടെ പൂര്‍ണ ഉഴിച്ചില്‍ മുതല്‍ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചര്‍ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേര്‍ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നല്‍കി ഉഴിച്ചില്‍ നടത്താന്‍ പലരും സന്നദ്ധരായിരുന്നു. കുറച്ച് സ്ത്രീകളും ഈ അക്കൗണ്ടിന്റെ സൗഹൃദവലയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാല്‍ സാമ്പത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്ന് പോലീസ് പറഞ്ഞു. കാളികാവ് സബ് ഇന്‍സ്‌പെക്ടര്‍ ടി.പി. മുസ്തഫ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍സലീം, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്റ്റോണ്‍ ജോസഫിനെ പിടികൂടിയത്. യുവതിയുടെ പരാതിയില്‍ ഐ.ടി. നിയമപ്രകാരമാണ് കേസ്.