വര്‍ക്കല കൊലപാതകം ; കൊലയ്ക്ക് കാരണം പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയത്

തിരുവനന്തപുരം : വര്‍ക്കലയില്‍ 17കാരിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ സംഗീതയാണ് കൊല്ലപ്പെട്ടത്. ഇരുവരും കഴിഞ്ഞ ഏതാനും നാളുകളായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ കുറച്ചു കാലമായി സംഗീത ഗോപുവുമായി അകലത്തില്‍ ആയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി ഗോപു അഖിലെന്ന പേരില്‍ മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും പെണ്‍കുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയെ നേരിട്ട് കാണണെമെന്ന് അഖിലെന്ന പേരില്‍ ഗോപു ആവശ്യപ്പെട്ടു. ഇത് പ്രകാരം രാത്രി രണ്ട് മണ്ക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും പെണ്‍കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു.

ഹെല്‍മെറ്റ് ധരിച്ചെത്തിയ ഗോപുവിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ വഴക്കായി തുടര്‍ന്ന് ഗോപു കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരും വീട്ടുകാരും പെട്ടെന്ന തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗോപുവിനെ കസ്റ്റഡിയിലെടുത്തു. കഴുത്തറുത്തശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും ഗോപി തട്ടിയെടുത്തിരുന്നു. ഇത് പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഫോണ്‍ പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതി ഓടിമറയുന്നത് കണ്ട നാട്ടുകാരുടെ മൊഴിയാണ് സംഭവത്തില്‍ നിര്‍ണായകമായത്. പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.