കൊച്ചിയില്‍ മുറുക്കാന്‍ കടകളില്‍ പരസ്യമായി കഞ്ചാവ് മിഠായി വില്പന ; വാങ്ങുന്നത് കുട്ടികള്‍

ലഹരിക്ക് എതിരെ സര്‍ക്കാര്‍ വമ്പന്‍ പരിപാടികള്‍ ഒരു വശത്ത് നടത്തി വരുന്നു എങ്കിലും മുറുക്കാന്‍ കടകളില്‍ പോലും സുലഭമായി കഞ്ചാവ് കിട്ടുന്ന നിലയിലാണ് കാര്യങ്ങള്‍. കേരളത്തിന്റെ ലഹരിയുടെ തലസ്ഥാനം എന്ന് പറയാന്‍ കഴിയുന്ന കൊച്ചിയില്‍ തന്നെയാണ് മുറുക്കാന്‍ കടകളില്‍ പരസ്യമായി കഞ്ചാവ് വില്‍ക്കുന്നത്. മിഠായിയുടെ രൂപത്തിലാണ് ഇവിടെ സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് വില്‍പന നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് കിലോയോളം വരുന്ന കഞ്ചാവ് മിഠായിയാണ് കൊച്ചിയിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്ന് പൊലീസ് പിടികൂടിയത്.

ഉത്തര്‍പ്രദേശ് സ്വദേശി വികാസ്, അസം സ്വദേശി സദാം എന്നിവരാണ് കടയുടെ മറവില്‍ കഞ്ചാവ് വിറ്റിരുന്നത്. 100 ഗ്രാം മിഠായിയില്‍ 14 ശതമാനം കഞ്ചാവാണ് അടങ്ങിയിട്ടുള്ളത്. 40 മിഠായികള്‍ വീതമുള്ള 30 പായ്ക്കറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. മിഠായി ഒന്നിന് പത്തുരൂപ എന്ന നിരക്കിലായിരുന്നു പ്രതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഠായി വിറ്റിരുന്നത്. ആയുര്‍വേദ മരുന്നെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് മിഠായി എത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം ഇത്തരം മിഠായികള്‍ എത്തുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മിഠായിയില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ പായ്ക്കറ്റിന് പുറമേ തന്നെ എഴുതിയിട്ടുണ്ട്. കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.