സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടിയ എസ് ഐയെ തപ്പി പോലീസ്

തന്റെ സ്റ്റേഷന്‍ പരിധിയില്‍ ഉള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഒപ്പം ഒളിച്ചോടി പോയ എസ് ഐയെ തപ്പി പോലീസ്. പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആണ് അവരും വിവരം അറിഞ്ഞത്. പരാതിയില്‍ പരാമര്‍ശിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ രണ്ടു മൂന്ന് ദിവസമായി സ്റ്റേഷനില്‍ എത്തിയിട്ടില്ലായിരുന്നു. സുഖമില്ല എന്ന കാരണം പറഞ്ഞ് മെഡിക്കല്‍ ലീവിലായിരുന്നു അയാള്‍. അയാള്‍ക്ക് സുഖമില്ലാതായി എന്നു തന്നെയാണ് പൊലീസുകാരും കരുതിയിരുന്നത്. അപ്പോഴാണ്, സമീപത്തെ ഒരു ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടിയിരിക്കുകയാണ്  സബ് ഇന്‍സ്പെക്ടര്‍ എന്ന് പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും അറിഞ്ഞത്. അവര്‍ വിളിച്ചു നോക്കിയപ്പോള്‍ എസ് ഐ യെ കിട്ടിയില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോഗേന്ദ്ര സിംഗിന് എതിരായാണ് പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടി എന്ന പരാതി ഉയര്‍ന്നത്. പാലിയ സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന ചെറുകിട കച്ചവടക്കാരനാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. സമീപത്തുള്ള ഒരു ഹൈസ്‌കൂളില്‍ പഠിക്കുകയാണ് തന്റെ മകളെന്ന് പരാതിയില്‍ പറയുന്നു. കുറച്ചു കാലമായി മകളും സബ് ഇന്‍സ്പെക്ടറും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. പലയിടത്തു വെച്ചും ഇവരെ കണ്ടിരുന്നതായി പലരും പറഞ്ഞ് അറിയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്തായാലും ഇയാള്‍ക്കെതിരെ ഉടനടി അന്വേഷണം നടത്താനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. ഇതിനെ തുടര്‍ന്ന്, എസ് ഐക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.