നിക്ഷേപ തട്ടിപ്പ് ; നടനും വ്യവസായിയുമായ പ്രവീണ്‍ റാണയ്‌ക്കെതിരെ പരാതിയുമായി യുവതി

പണം തട്ടിയ കേസില്‍ തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പില്‍ നടനും വ്യവസായിയുമായ പ്രവീണ്‍ റാണയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കമ്പനി ഉടമ പ്രവീണ്‍ റാണയെ പ്രതിയാക്കി തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെന്നാണ് പീച്ചി സ്വദേശിനി ഹണിയുടെ പരാതി. മൂന്നു പേര്‍ കൂടി ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി. മൊഴിയടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത ഏഷ്യാനെറ്റ് ആണ് പുറത്തു വിട്ടത്. 12 ശതമാനം പലിശ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെന്നതാണ് ഇയാള്‍ക്കെതിരായ കേസ്. രണ്ട് ലക്ഷം രൂപ പണം നിക്ഷേപം സ്വീകരിച്ച് അത് മെച്വര്‍ ആയിട്ടും പണം തിരികെ നല്‍കുന്നിലെന്നാണ് പരാതി. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇഉയാള്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.

പൊതുസമൂഹത്തില്‍ സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്റെ മറവിലാണ് തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് ഡോ. പ്രവീണ്‍ റാണ നൂറുകണക്കിന് ഇടപാടുകാരെ ആകര്‍ഷിച്ചത്. എഡിസണെയും ഐന്‍സ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീണ്‍ റാണ ഉന്നത വ്യക്തികളുമൊത്തുളള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ചത്. കൂടാതെ സിനിമാ മേഖലയിലും ഇയാള്‍ തന്റെ സാന്നിധ്യം അറിയിച്ചു. ചോരന്‍ എന്ന സിനിമ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനുളള വൈഡൂര്യമാണ് താന്‍. ലോകോത്തര പദ്ധതികളിലൂടെ 2029നുളളില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ വ്യവസായി ആയി താന്‍ മറും. അതിന്റെ പ്രയോജനം നിക്ഷേപര്‍ക്കുണ്ടാകും, ഇങ്ങനെ പോകുന്നു റാണയുടെ സ്വയം പ്രഖ്യാപനങ്ങള്‍.

ഇതൊക്കെ കേട്ട് വിശാസിച്ച നൂറുകണക്കിന് ആളുകള്‍ കോടികള്‍ ആണ് നിക്ഷേപിച്ചത്. ഇദ്ദേഹത്തെ വിശ്വ പൗരനായി അവതരിപ്പിക്കാന്‍ ചില ജീവനക്കാര്‍ പ്രവീണ്‍ റാണയുടെ ചിത്രം ദേഹത്ത് പച്ചകുത്തി. അത്യാഡംബര വാഹനങ്ങളില്‍ മിന്നിമറഞ്ഞ റാണ നിക്ഷേപകര്‍ക്കുമുന്നില്‍ സൂപ്പര്‍ താരമായി.
പ്രതിവര്‍ഷം 48 ശതമാനം വരെ അവിശ്വസനീയമായ പലിശ വാഗ്ദാനം ചെയ്താണ് തൃശ്ശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് എന്ന സാമ്പത്തിക സ്ഥാപനം ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്നായി കോടികള്‍ പിരിച്ചെടുത്തത്. സ്ഥാപനത്തിന്റെ നിധി കമ്പനിയില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം പലിശ കിട്ടുമ്പോള്‍ സേഫ് ആന്റ് സ്‌ട്രോങ് കണ്‍സള്‍ട്ടന്റ് സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന പേരില്‍ നിക്ഷേപകരുമായി കരാര്‍ ഒപ്പിട്ടായിരുന്നു രാജ്യത്തെ സാമ്പത്തിക നിയമങ്ങളുടെ കണ്ണു വെട്ടിക്കാനുളള ആസൂത്രിത നീക്കം.

ഡോ. പ്രവീണ്‍ റാണ എന്ന പ്രവീണ്‍ കെ.പി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സേഫ് ആന്റ് സ്‌ട്രോങ് നിധി കമ്പനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിടി വീണതോടെയാണ് നിക്ഷേപത്തിന്റെ തന്ത്രം മാറ്റിപ്പിടിച്ചത്. മോഹന വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ച് സേഫ് ആന്റ് സ്‌ട്രോങ് കള്‍സള്‍ട്ടന്‍സി ലിമിറ്റഡ് എന്ന മറ്റൊരു സ്ഥാപനമുണ്ടാക്കി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 3,250 രൂപ റിട്ടേണ്‍ നല്‍കും. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് പ്രതിവര്‍ഷം 39,000 രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. അതായത് 39 ശതമാനം പലിശ. പത്തുലക്ഷം നിക്ഷേപിച്ച ചിലര്‍ക്ക് നാലു ലക്ഷത്തിന് മുകളില്‍ വരെ പ്രതിവര്‍ഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ മയങ്ങിയാണ് പലരും പണവുമായെത്തിയത്.