തൃശൂരില്‍ ധ്യാന കേന്ദ്രത്തിന് മുന്നില്‍ വിശ്വാസികളുടെ കൂട്ടത്തല്ല്

തൃശ്ശൂര്‍ : മുരിയാട് എംപറര്‍ ഇമ്മാനുവല്‍ ധ്യാന കേന്ദ്രത്തിന് മുന്നില്‍ വിശ്വാസികളുടെ കൂട്ടത്തല്ല്. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലായിരുന്നു സംഘര്‍ഷം. മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തില്‍ ഷാജിക്കും മകനും മരുമകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് സഭാബന്ധം ഉപേക്ഷിച്ച ഷാജിയും കുടുംബവും പറയുന്നു. ഷാജിയും കുടുംബവും ഫാം ഹൗസില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം സ്ത്രീകള്‍ ആക്രമിക്കുകയായിരുന്നു. ഷാജി, മക്കളായ ഷാജന്‍ ഷാരോണ്‍, സാജന്റെ ഭാര്യ ആഷ്‌ലീന്‍, ബന്ധുക്കളായ മാറാട്ടുകളത്തില്‍ എഡ്വിന്‍, അന്‍വിന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

അറുപതോളം സ്ത്രീകള്‍ പെപ്പര്‍ സ്‌പ്രേയും മാരകായുധങ്ങളുമായാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പറയുന്നു. ഷാജിയുടെ മകനായ ഷാജന്‍ എംപറര്‍ ഇമ്മാനുവല്‍ സഭാ മേലധ്യക്ഷയുടെ വ്യാജ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇത്തരത്തിലുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നതായി പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. വ്യാപക പരാതിയാണ് മുരിയാട് എംപറര്‍ ഇമ്മാനുവല്‍ സഭക്കെതിരെ ഉയരുന്നത്. വിശ്വാസികളായി എത്തുന്നവരുടെ സ്വത്തും സമ്പാദ്യങ്ങളും തട്ടിയെടുക്കുന്നതായി നിരവധി പരാതികള്‍ കോടതികളിലും പോലീസിനു മുന്നിലും ഉണ്ട്. പ്രദേശത്ത് ഗൗരവമായ ക്രമസമാധാന പ്രശ്‌നങ്ങളിലേക്കാണ് സഭയുടെ പ്രവര്‍ത്തങ്ങള്‍ നീങ്ങുന്നതെന്ന് സമീപവാസികള്‍ ചൂണ്ടിക്കാട്ടുന്നു.വടികളും കമ്പുകളും ഉപയോഗിച്ച് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് കുടുംബത്തെ ആക്രമിച്ചതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിശ്വാസം ഉപേക്ഷിച്ച ഷാജിയേയും കുടുംബത്തിന്റെയും വാഹനം തടഞ്ഞായിരുന്നു ആക്രമണം.