വയനാട് ; കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. വയനാട് പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയശേഷം തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു. കര്‍ഷകന്റെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

ഇന്ന് രാവിലെയാണ് പ്രദേശത്ത് കടുവയുടെ കാല്‍പാദം കാണുന്നത്. ആസമയം, തന്നെ വനംവകുപ്പിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് കടുവ ഓടിപ്പോയെന്ന് കരുതിയ വഴിയും നാട്ടുകാര്‍ തന്നെ കാണിച്ചുകൊടുത്തു. എന്നാല്‍ നാട്ടുകാര്‍ കാണിച്ചുകൊടുത്ത പ്രദേശത്ത് പരിശോധനക്ക് വനംവകുപ്പ് തയാറായില്ല. അവര്‍ മടങ്ങിയതിന് പിന്നാലെ കൃഷി പണിക്കായെത്തിയ തോമസിനെ കടുവ ആക്രമിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.