തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ നടി അമല പോളിനെ കോവിലില്‍ പ്രവേശിപ്പിച്ചില്ല ; റോഡില്‍ നിന്ന് ദര്‍ശനം നടത്തി അമല പോള്‍

അമല പോളിന് ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചു. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് നടി ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ദര്‍ശനം നിഷേധിച്ചത്. തുടര്‍ന്ന് റോഡില്‍ നിന്ന് ദര്‍ശനം നടത്തി പ്രസാദവും വാങ്ങി അമല പോള്‍ മടങ്ങി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പാര്‍വതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവം ഇന്നലെയാണ് സമീപിച്ചത്. 1991 മേയില്‍ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനു കീഴിലാണ് ഇപ്പോള്‍ ക്ഷേത്ര ഭരണം.

എന്നാല്‍ നിലവിലെ ആചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികള്‍ ന്യൂസ് പറഞ്ഞു. ”ഇതരമത വിശ്വാസികള്‍ അമ്പലത്തില്‍ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാല്‍ ഒരു സെലിബ്രിറ്റി വരുമ്പോള്‍ അതു വിവാദമാകും. ഇത് മനസിലാക്കിയാണ് ഇടപെട്ടത്”- ട്രസ്റ്റ് സെക്രട്ടറി പ്രസൂണ്‍ കുമാര്‍ വ്യക്തമാക്കി. അതേസമയം ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്രഭരണത്തിനുവരെ അവസരം നല്‍കുന്നതിനെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുമെന്നും ആര്‍ വി ബാബു പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി നടി അമല പോള്‍. ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുവഭിച്ചുവെന്ന് നടി കുറിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററില്‍ എഴുതിയ കുറിപ്പിലാണ് അമല പോള്‍ തന്റെ വികാരം പങ്കുവെച്ചത്. ”മതപരമായ വിവേചനം 2023ലും നിലനില്‍ക്കുന്നുവെന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും” – ക്ഷേത്ര രജിസ്റ്ററില്‍ താരം കുറിച്ചു.