ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍ ; ആദ്യ പത്തില്‍ നാല് ഗള്‍ഫ് രാജ്യങ്ങള്‍

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഖത്തര്‍. ഇത് അഞ്ചാം തവണയാണ് ഖത്തര്‍ ഈ സ്ഥാനത്ത് എത്തുന്നത്. 2019 മുതല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ്. ഈ വര്‍ഷത്തെ നുംബിയോ ക്രൈം സൂചികയിലാണ് ഖത്തര്‍ വീണ്ടും ഒന്നാമതെത്തിയത്. 14.8 ആണ് കുറ്റകൃത്യ നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ സൂചികയില്‍ ഖത്തര്‍ നേടിയ പോയിന്റ്. കഴിഞ്ഞ വര്‍ഷം 13.8 ആയിരുന്നു. സേഫ്റ്റി സൂചികയില്‍ 85.2 ആണ് സ്‌കോര്‍. ഏറ്റവും ഉയര്‍ന്ന സേഫ്റ്റി നടപടികള്‍ ആണ് ഖത്തര്‍ നടപ്പാക്കുന്നത്.

നഗര വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളില്‍ രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ദോഹയാണ്. ഒന്നാം സ്ഥാനത്ത് അബുദാബിയും. ക്രൈം സൂചികയില്‍ 14.5, സേഫ്റ്റി സൂചികയില്‍ 85.5 എന്നിങ്ങനെയാണ് ദോഹയുടെ സ്‌കോര്‍. ഖത്തര്‍ ഉള്‍പ്പെടെ 4 ഗള്‍ഫ് രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഇടം നേടിയത്. 142 രാജ്യങ്ങളാണ് സര്‍വേയില്‍ ഉണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് യുഎഇ, അഞ്ചാമത് ഒമാന്‍, പത്താമത് ബഹ്റൈന്‍. വെനസ്വേലയാണ് പട്ടികയില്‍ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യം. സൂചികയില്‍ ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യ നിരക്ക് 82.6 ആണ്. സുരക്ഷാ സൂചികയിലും വെനസ്വേല പിന്നിലാണ്. 17.4 പോയിന്റ് ആണ് നേടിയിരിക്കുന്നത്.