കോടികളുടെ സ്വത്ത് ഉപേക്ഷിച്ചു ഒമ്പതാം വയസ്സിലെ സന്യാസം സ്വീകരിച്ച് വജ്ര വ്യാപാരിയുടെ മകള്‍

പണത്തിനു പിന്നാലെ ആണും പെണ്ണും ഭ്രാന്ത് പിടിച്ചു ഓടുന്ന ഈ കാലത്ത് കോടികളുടെ സ്വത്ത് ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച് ഒരു ഒന്‍പതു വയസുകാരി. ഗുജറാത്തിലെ ധനികനായൊരു വജ്രവ്യാപാരിയുടെ ഒമ്പതു വയസുകാരിയായ മകള്‍ ആണ് ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു വാര്‍ത്തകളില്‍ താരമായത്. സന്യാസത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടിയായിട്ടുള്ള ദീക്ഷ സ്വീകരിക്കല്‍ സൂററ്റിലാണ് നടന്നത്. ദേവാന്‍ഷി സ്വാംഘി എന്നാണ് പെണ്‍കുട്ടിയുടെ പേര്. ദമ്പതികളായ ധനേഷ് സാംഘ്വിയുടെയും ആമിയുടെയും മൂത്ത മകളാണ് ദേവാന്‍ഷി.

ലോകത്തിലെ ഏറ്റവും പഴയ ഡയമണ്ട് കമ്പനികളിലൊന്നായ സാംഘ്വി ആന്‍ഡ് സണ്‍സ് ദേവാന്‍ഷിയുടെ കുടുംബത്തിന്റേതാണ്. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ കോടികളുടെ സ്വത്താണ് ദേവാന്‍ഷിക്ക് കൈവരാനുണ്ടായിരുന്നത്. എന്നാല്‍, അതെല്ലാം ത്യാജിച്ച് കൊണ്ട് കഴിഞ്ഞ ദിവസം അവള്‍ സന്യാസത്തിന് വേണ്ടി ദീക്ഷ സ്വീകരിക്കുകയായിരുന്നു. ദീക്ഷ സ്വീകരിക്കുന്നതിന്റെ തൊട്ടുമുമ്പ് അവളുടെ കുടുംബം ന?ഗരത്തില്‍ വലിയൊരു ഘോഷയാത്ര തന്നെ സംഘടിപ്പിച്ചു. ആനകളും ഒട്ടകങ്ങളും കുതിരകളും അടക്കം ഒരുങ്ങിയ പരിപാടിയില്‍ അനവധി പേരാണ് പങ്കെടുത്തത്.

നേരത്തെ ബെല്‍ജിയത്തിലും ഇത്തരം ഒരു ഘോഷയാത്ര കുടുംബം സംഘടിപ്പിച്ചിരുന്നു. അനേകം പേരാണ് അതില്‍ പങ്ക് കൊണ്ടത്. ജൈനമതത്തില്‍ പെട്ട അനേകം വജ്രവ്യാപാരികള്‍ ഉള്ള സ്ഥലമാണ് ബെല്‍ജിയം. ദീക്ഷ സ്വീകരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പായി അവള്‍ ബുദ്ധസന്യാസിമാരുടെ കൂടെ 600 കിലോമീറ്റര്‍ നടന്നു. സന്യാസജീവിതത്തിന്റെ കഠിനതകള്‍ അറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. ദേവാന്‍ഷി എപ്പോഴും തെരഞ്ഞെടുത്തിരുന്നത് വളരെ ലളിതമായ ജീവിതമായിരുന്നു എന്ന് പറയുന്നു.