ഉടമസ്ഥയുടെ ടോയ്ലെറ്റ് ചിത്രങ്ങളെടുത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു ; പ്രതി വീട്ടിലെ വാക്വം ക്ലീനര്‍

സംഗതി സത്യമാണ്. 2020ലാണ് സംഭവം നടന്നത്. അന്ന് വീട്ടുമയായ യുവതി ശൗചാലയത്തിലിരിക്കുന്ന ചിത്രങ്ങളെടുത്ത് വീട്ടിലെ വാക്വം ക്ലീനര്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴാണ് സത്യാവസ്ഥ പുറത്തു വന്നത്. ചിത്രം എങ്ങനെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു എന്ന അന്വേഷണമാണ് ഇപ്പോള്‍ റോബോട്ട് വാക്വം ക്ലീനറിലേക്ക് വിരല്‍ ചൂണ്ടിയിരിക്കുന്നത്. ഐറോബോട്ടിന്റെ റൂംബ ജെ7 പരമ്പരയില്‍ പെട്ട വാക്വം ക്ലീനറാണ് ഇത്. വാക്വം ക്ലീനര്‍ യുവതിയുടെ ചിത്രം സ്‌കേല്‍ എഐ എന്ന സ്റ്റാര്‍ട്ടപ്പിന് കൈമാറുകയായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് സ്‌കേല്‍ എഐ.

ഈ ഉപകരണത്തിന്റെ ടെസ്റ്റ് റണ്‍ നടത്തിയ ആളുകളില്‍ പെട്ടയാളായിരുന്നു ഈ യുവതി. ഈ വാക്വം ക്ലീനര്‍ ഉപഭോക്താക്കളുടെ ഡേറ്റ റെക്കോര്‍ഡ് ചെയ്യുമെന്ന് അറിയിച്ചിരുന്നതായി കമ്പനി പറയുന്നു. എന്നാല്‍, ഈ സംഭവത്തിനു ശേഷം സ്‌കേല്‍ എഐയുമായുള്ള കരാര്‍ റദ്ദാക്കിയ ഐറോബോട്ട് അന്വേഷണം പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മുടെ സ്വകാര്യതയില്‍ കടന്നുകയറുന്നതിനെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സംഭാഷണങ്ങള്‍ പിടിച്ചെടുത്ത് മാര്‍ക്കറ്റിംഗിനായി ഉപയോഗിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഇതിനിടെ ഈ പ്രശ്‌നം ഉണ്ടായിരിക്കുന്നത്. ഫോര്‍ച്യൂണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.