പത്തനംതിട്ട നഗരത്തെ വിഴുങ്ങി വന്‍ തീപിടിത്തം ; 5 കടകള്‍ കത്തി, ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു

പത്തനംതിട്ട : പത്തനം തിട്ടയില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലെ സിവില്‍ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. നഗര മധ്യത്തിലെ നമ്പര്‍ വണ്‍ ചിപ്‌സ് കട എന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്ന് പിടിച്ചത്. പിന്നീട് സമീപത്തെ എ വണ്‍ ചിപ്‌സ്, ഹാശിം ചിപ്‌സ്, അഞ്ജന ഷൂ മാര്‍ട്ട്, സെല്‍ ടെക് മൊബൈല്‍ ഷോപ്പ് എന്നിവയിലേക്കും തീ പടര്‍ന്നു. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്‌സ് കടകളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെ തീ കൂടുതല്‍ പടര്‍ന്നു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരടക്കം സ്‌ഫോടനത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജീവനക്കാര്‍ കടക്കുള്ളില്‍ കുടുങ്ങിയെന്ന സംശയം ആദ്യം ഉയര്‍ന്നിരുന്നുവെങ്കിലും ആളപായമില്ലെന്ന് പിന്നീട് സ്ഥിരീകരണമായി. എന്നാല്‍ സ്‌ഫോടനത്തില്‍ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഗ്യാസ് കുറ്റിയുടെ കമ്പിയുടെ കഷ്ണം തലക്ക് കൊണ്ട് മറ്റൊരാള്‍ക്കും പരിക്കേറ്റു. ഇയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ സ്‌ഫോടനങ്ങളുണ്ടാകാതിരിക്കാന്‍ സമീപത്തെ കടകളിലെ ഗ്യാസ് സിലിണ്ടറുകളടക്കം മാറ്റി. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു.