യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചു യുവതി ; ബോണറ്റില്‍ കുടുങ്ങിയ യുവാവിനെയും വച്ച് യുവതി കാറോടിച്ചത് കിലോമീറ്ററോളം

ബൈക്കില്‍ പിടിച്ച വൃദ്ധനെ യുവാവ് വലിച്ചിഴച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ബാംഗ്ലൂരില്‍ റോഡ് അതിക്രമത്തിന്റെ പുതിയ വാര്‍ത്ത പുറത്തു വന്നു. റോഡിലുണ്ടായ അപകടത്തില്‍ തര്‍ക്കിച്ച് യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം. ബെംഗളുരു ജ്ഞാനഗംഗാ നഗറിനടുത്തുള്ള ഉള്ളാള്‍ മെയിന്‍ റോഡില്‍വെച്ചാണ് സംഭവമുണ്ടായത്. ട്രാഫിക്കിനിടെ കാറുകളുടെ വശം തട്ടിയതിനെച്ചൊല്ലി രണ്ട് കാറുടമകള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മാരുതി സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന ദര്‍ശന്‍ എന്ന യുവാവും ടാറ്റ നിക്‌സണ്‍ കാര്‍ ഓടിച്ചിരുന്ന ശ്വേത എന്ന യുവതിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ യുവതി പ്രകോപനപരമായി സംസാരിച്ചതിനെത്തുടര്‍ന്ന് യുവാവ് വണ്ടിക്ക് മുന്നില്‍ കയറി നിന്നു.

ഇത് കണക്കിലെടുക്കാതെ യുവതി വണ്ടി മുന്നോട്ടെടുത്തതോടെ യുവാവ് കാറിന്റെ ബോണറ്റിന് മുകളില്‍ പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്താന്‍ തയ്യാറാകാതിരുന്ന യുവതി യുവാവിനെ കാറിന്റെ ബോണറ്റില്‍ വച്ച് ഒരു കിലോമീറ്ററോളം ദൂരം വണ്ടിയോടിച്ചു. യുവാവിന്റെ സുഹൃത്തുക്കള്‍ ബൈക്കില്‍ യുവതിയുടെ കാറിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ യുവതിയുടെ കാറിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. വണ്ടിയോടിച്ച ശ്വേതയെയും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പ്രമോദിനെയും ബോണറ്റിന് മുകളില്‍ പെട്ട ദര്‍ശന്‍ എന്ന യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.