വൈലോപ്പള്ളിയുടെ വാഴക്കുല ; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യം

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണമെന്ന് ശക്തമായ ആവശ്യം. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് എഴുതിയ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യവുമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെ (വൈലോപ്പള്ളി) ആണ് എഴുതിയിരിക്കുന്നതെന്നും, കവിയെയും കവിതയെയും ഇടതുപക്ഷ പ്രവര്‍ത്തക വിസ്മരിച്ചെന്നും കമ്മിറ്റി ആരോപിച്ചു.

നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴില്‍, കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ. പി.പി.അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ജെറോം ഗവേഷണം പൂര്‍ത്തിയാക്കിയത്. സംവിധായകരായ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവയാണ് എന്ന് പറയുന്നതിനിടെയാണ് ‘വാഴക്കുല’ എന്ന കവിതയെ കുറിച്ച് പരാമര്‍ശമുള്ളത്. ഇവിടെ ഗ്രന്ഥകര്‍ത്താവിന്റെ സ്ഥാനത്ത് ‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നാണ് ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ‘വാഴക്കുല’യുടെ രചയിതാവിനെ അറിയില്ലെങ്കിലും ചിന്താ ജെറോമിന് ഡോക്ടറേറ്റ് യോഗ്യതയെന്ന് കേരള സര്‍വകലാശാല വ്യക്തമാക്കുന്നത്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സര്‍വകലാശാല പ്രൊ വിസിയായിരുന്ന ഡോ.അജയകുമാറായിരുന്നു ഗൈഡ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി 2021 ല്‍ ചിന്തയ്ക്ക് ഡോക്ടറേറ്റും കിട്ടി. കേരള നവോത്ഥാനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ വാഴക്കുല കവിതയുടെ രംഗാവിഷ്‌കാരം 1988ല്‍ ടി.ദാമോദരന്‍ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് പ്രബന്ധവും വാഴക്കുലയുമായുള്ള ബന്ധം.