തെറ്റ് മാത്രമല്ല ചിന്തയുടെ പ്രബന്ധത്തില്‍ കോപ്പി അടിയും ; ഓണ്‍ലൈന്‍ ലേഖനത്തിലെ ഭാഗങ്ങള്‍ അടിച്ചു മാറ്റിയതിനു തെളിവ്

ഭൂലോക മണ്ടത്തരങ്ങള്‍ മാത്രമല്ല ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി. ബോധി കോമണ്‍സ് എന്ന വെബ് സൈറ്റിലെ ലേഖനം അതുപോലെ കോപ്പി പേസ്റ്റ് ചെയ്തതാണ് എന്നാണ് ഇപ്പോള്‍ പരാതി. ഈ വെബ്‌സൈറ്റിലെ ലേഖനം ചിന്തയുടെ തീസിസില്‍ പകര്‍ത്തി എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി സംഭവത്തില്‍ കേരള വിസിക്ക് പുതിയ പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ഇത് സംബന്ധിച്ച രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ജന്മിത്വത്തിനെതിരായ പോരാട്ടത്തില്‍ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉണര്‍ത്ത് പാട്ടായി പോലും കേരളം ഏറ്റെടുത്ത കവിത ഏറ്റുചൊല്ലാത്ത മലയാളി ഉണ്ടാകില്ല. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക്എത്തുന്നത്.

ഈ ഭാഗത്താണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി വച്ചത്. യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരതെറ്റ് പുറത്തുവന്നിട്ടും അനങ്ങാതെ കേരള സര്‍വ്വകലാശാല. ചിന്താ ജെറോമും വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുമ്പോള്‍ ആരോപണം പ്രശ്‌നം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ചിന്തയുടെ ഡോക്ടറേററ് റദ്ദാക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം.

ആര്യന്‍ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമര്‍ശം. എന്നാല്‍ ആര്യനില്‍ മോഹലാലിന്റെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവിനെ പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയരുന്നത്. നോട്ടപ്പിശക് എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചുരുക്കം ചില ഇടത് അനുകൂലികള്‍ മാത്രമാണ് ചിന്തയെ പിന്തുണക്കുന്നത്. പക്ഷെ പിശകിനപ്പുറത്താണ് കാര്യങ്ങള്‍ എന്നാണ് വിമര്‍ശനം.

തെറ്റ് കണ്ടെത്താന്‍ ഗൈഡായിരുന്നു മുന്‍ പ്രോ വിസിക്കും മൂല്യനിര്‍ണ്ണയം നടത്തിയ വിദഗ്ധര്‍ക്കും കഴിയാത്തത് ഗുരുതരപ്രശന്മാണ്. ഓപ്പണ്‍ ഡിഫന്‍സില്‍ പോലും ഒരു ചര്‍ച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നല്‍കുന്നതെന്ന ഗൗരവമായ ചോദ്യമാണ് കേരള സര്‍വ്വകലാശാല നേരിടുന്നത്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പരാതി നല്‍കിയിട്ടും സര്‍വ്വകലാശാല പിച്ച് ഡി വിവാദത്തില്‍ നിലപാട് വ്യക്തമാക്കുന്നില്ല.ചിന്തയുടെ ഗവേഷണത്തിനെതിരെ കൂടുതല്‍ പേര്‍ സര്‍വ്വകലാശാലക്ക് പരാതി നല്‍കുന്നുണ്ട്. അതേസമയം മറ്റെല്ലാ വിഷയങ്ങളില്‍ എന്നപോലെ ഇവിടെയും ചിന്തയെ സംരക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം എന്ന് വ്യക്തമാണ്.