പോളണ്ടില്‍ വീണ്ടും 5 മലയാളികള്‍ക്ക് കുത്തേറ്റു: തൃശൂര്‍ സ്വദേശി സംഭവസ്ഥലത്ത് മരിച്ചു

വാര്‍സൊ: കേരളത്തില്‍ നിന്നും പോളണ്ടില്‍ വിവിധ കമ്പനികളില്‍ പാക്കിങ് ജോലിചെയിതിരുന്ന 5 മലയാളികള്‍ക്ക് കത്തിയാക്രമണത്തില്‍ സാരമായ പരിക്കേറ്റു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് മുരളി (22) സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. വിശദവിവരങ്ങള്‍ അറിവായിട്ടില്ല.

പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചതുമായി നടന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ജോര്‍ജിയയില്‍ നിന്നുള്ള പൗരന്മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ദൃക്ക് സാക്ഷികള്‍ നല്‍കുന്ന സൂചന. ശനിയാഴ്ച രാത്രി യുറോപ്പിയന്‍ സമയം രണ്ടു മണിക്കാണ് സംഭവം. പോലീസ് കെട്ടിടം വളഞ്ഞു അന്വേക്ഷണം നടത്തിവരികയാണ്. അതേസമയം അക്രമികള്‍ ഓടിരക്ഷപ്പെട്ടതായും വിവരമുണ്ട്.

കഴിഞ്ഞ ദിവസം പോളണ്ടിലെ വാര്‍സോയില്‍ പാലാക്കാട് സ്വദേശിയായായ മലയാളി ഐ.റ്റി എഞ്ചിനീയര്‍ ഇബ്രാഹിം ഷെരിഫ് വീട് ഉടമയുടെ കുത്തേറ്റു മരിച്ചിരുന്നു. പാലാക്കാട് പുതുശ്ശേരി വൃന്ദാവന്‍ നഗറില്‍ ഇബ്രാഹിം ഷെരീഫാണ് പോളണ്ട് സ്വദേശിയുടെ ആക്രണത്തിനു ഇരയായത്.