സ്വന്തം ആവശ്യത്തിന് മാത്രം പണം ചെലവഴിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനകരം : പി സി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പി സി ജോര്‍ജ്ജ്. മുഖ്യമന്ത്രി മാത്രം സ്വന്തം ആവശ്യത്തിന് ചെലവഴിക്കുന്ന തുക കേരളത്തിന് അപമാനകരമാണ്. മുപ്പതില്‍ കൂടുതല്‍ വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര. മുഖ്യമന്ത്രിയുടെ വീട്ടിലെ പശു തൊഴുത്തിന് 48 ലക്ഷം രൂപ,നീന്തല്‍കുളം നവീകരിക്കാന്‍ 30 ലക്ഷം രൂപ, വീട്ടില്‍ ലിഫ്റ്റ് നിര്‍മ്മിക്കാന്‍ 25 ലക്ഷം രൂപ,ഭാര്യയും മക്കളോടും ഒപ്പം വിദേശയാത്രയ്ക്ക് 92 ലക്ഷം രൂപ ഇങ്ങനെ അനാവശ്യ ചെലവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ വകുപ്പുകളും മുഖ്യമന്ത്രി തന്നെ ഭരിക്കുന്നു എന്ന് പി സി ജോര്‍ജ്ജ് കുറ്റപ്പെടുത്തുന്നു.

കേരളത്തിന്റെ കടം നാല് ലക്ഷത്തി ഇരുപത്തിയേഴായിരം (4,27,000/-) കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. ഈ കടം വരുത്തിവെച്ചത് വികസന പ്രവര്‍ത്തനത്തിന് വേണ്ടി മാത്രമായിരുന്നെങ്കില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറുമായിരുന്നു. അതിനുപകരം ധൂര്‍ത്തും, ആഡംബര ജീവിതവും അഴിമതിയും കൊടികുത്തി വാഴുകയാണ്. കാലങ്ങളായി റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. 2018-ലും കഴിഞ്ഞ വര്‍ഷവും ഉണ്ടായ പ്രളയദുരന്തത്തിന് നഷ്ടപരിഹാരം പോലും നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തകര്‍ന്ന റോഡുകളും പാലങ്ങളും പുനരുദ്ധരിക്കുവാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. നാടിന് ശാപമായി തീര്‍ന്ന ഈ ഭരണം അവസാനിപ്പിച്ച് പിണറായി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇടുക്കി ജില്ലയിലും മലയോര മേഖലകളിലും കാട്ടുമൃഗങ്ങളുടെ ശല്യം കൊണ്ട് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. കാട്ടാനയുടെ ശല്യം മൂലം 2018 മുതല്‍ 2022 വരെ 105 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ആനയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഭൂ വിസ്തൃതിയില്‍ 1.2 ശതമാനം മാത്രം വിസ്തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയിലെ ആകെ ആനയില്‍ 20 ശതമാനവും. ക്രമാതീതമായി വര്‍ദ്ധനവ് ഉണ്ടായിരിക്കുന്ന കാട്ടു മൃഗങ്ങളെ മറ്റു രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ കൊല്ലുവാനുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതില്‍ കേരളം പരാജയപ്പെട്ടിരിക്കുകയാണ്. എത്രയും വേഗം കാര്‍ഷിക മേഖലയെയും ജനങ്ങളെയും രക്ഷിക്കാന്‍ നടപടി സ്വീകരിച്ചേ മതിയാവൂ. ഇടുക്കി ജില്ല പൂര്‍ണമായും വനമാക്കുവാനുള്ള ഗൂഢ നീക്കം നടക്കുന്നതായി ഞാന്‍ സംശയിക്കുന്നു എന്നും കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് അതിനായി കേരളത്തിലേയ്ക്ക് ഒഴുക്കുന്നു എന്നാണ് മനസ്സിലാക്കുന്നത് എന്നും പി സി ആരോപിക്കുന്നു.