പതിനാറുകാരനെ പീഡിപ്പിച്ചതിന് ട്രാന്‍സ്‌ജെന്‍ഡറിന് ഏഴു വര്‍ഷം കഠിന തടവ് ; സംസ്ഥനത്ത് ആദ്യം
സംസ്ഥനത്ത് ആദ്യമായി ലൈംഗിക പീഡനക്കേസില്‍ ട്രാന്‍സ്‌ജെന്‍ഡറിന് തടവ് ശിക്ഷ. ട്രാന്‍സ്‌ജെന്‍ഡറായ പ്രതി ചിറയിന്‍കീഴ് ആനന്ദലവട്ടം സ്വദേശി സന്‍ജു സാംസണ് (34)ആണ് പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡറെ ലൈംഗികപീഡനക്കേസില്‍ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറയുന്നു.
2016 ഫെബ്രുവരി 23 ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചിറയിന്‍കീഴ് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയായിരുന്നു.തുടര്‍ന്ന് കുട്ടിയെ തമ്പാനൂര്‍ പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിക്കൊപ്പം പോകാന്‍ കുട്ടി വിസമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തി കൊണ്ട് പോവുകയായിരുന്നു. പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാന്‍ തയ്യാറായില്ല.
ഫോണിലൂടെ നിരന്തരം മെസ്സേജുകള്‍ അയച്ചതും കുട്ടി പലപ്പോഴും ഫോണില്‍ സംസാരിക്കുന്നതില്‍ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു.കുട്ടി ഫോണ്‍ ബ്ലോക്ക് ചെയതപ്പോള്‍ പ്രതി ഫേസ്ബുക്ക് മെസ്സന്‍ജറിലൂടെ മെസേജുകള്‍ അയച്ചു. മെസേജുകള്‍ കണ്ട അമ്മ സംശയിച്ച് പ്രതിക്ക് മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡനത്തിന്റെ വിവരം അറിയുന്നത്.തുടര്‍ന്ന് കുട്ടിയോട് വിവരം തിരക്കിയതോടെ പീഡന വിവരം കുട്ടി വെളിപ്പെടുത്തി. ഉടന്‍ തമ്പാനൂര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നിര്‍ദ്ദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകള്‍ അയച്ച് തമ്പാനൂരിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയില്‍ പ്രതി ട്രാന്‍സ് വുമണായി മാറി.
അതേസമയം, സംഭവ സമയത്തും താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്നുവെന്നും ഷെഫിന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും പ്രതി വാദിച്ചിരുന്നു. എന്നാല്‍ സംഭവ സമയത്ത് പ്രതിയുടെ പൊട്ടന്‍സി പരിശോധന പൊലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ,അഭിഭാഷകരായ എം.മുബീന, ആര്‍.വൈ.അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന്‍ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകള്‍ ഹാജരാക്കി. തമ്പാനൂര്‍ എസ് ഐയായിരുന്ന എസ്.പി.പ്രകാശാണ് കേസ് അന്വേഷിച്ചത്.